തിരൂർ പുഴയിലെ മഴവെള്ളപ്പാച്ചിലിൽ മൂന്നു കൂട്ടികൾ ഇക്കഴിഞ്ഞ ആഗസ്റ്റു 3 ഞായറാഴ്ച മുങ്ങി മരിച്ചതുപോലുള്ള സംഭവം ഇനി ഉണ്ടാകരുത്. ജലവുമായി നിർഭയ സൌഹൃദം പുലർത്താനും വെള്ളത്തിൽ അനായാസം നീന്താനും, പൊങ്ങിക്കിടക്കാനും, അപകടത്തിൽപ്പെടാതെ മറ്റുള്ളവരെ രക്ഷപ്പെടുത്താനും ഉള്ള കഴിവ് നേടേണ്ടതുണ്ട്.
പുഴക്കുട്ടങ്ങൾ വഴി ഈ പ്രവർത്തനം നടത്തുക എന്നുള്ളത് നമ്മുടെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമാണ്. ഇന്നത്തെ സന്ദർഭത്തിൽ അതിനു പ്രസക്തി വർദ്ധിച്ചിരിക്കുന്നു. കോട്ട് ആശാരിക്കടവ് പുഴക്കുട്ടം ഇതിന്റെ ആദ്യത്തെ വേദിയാകുകയാണ്, ഈ ആഗസ്റ്റു 15ന് . ഈ പരിശീലനം നേടാനും, കൊടുക്കാനും താൽപ്പര്യമുള്ള എല്ലാവരും അന്ന് ഉച്ചതിരിഞ്ഞു 2 മണിക്ക് അവിടെ എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.
സഹജീവനം
എല്ലാവരുമായി ചേർന്നു ജീവിക്കുക എന്ന സംസ്കാരത്തിനേ ഇനി നിലനില്പുള്ളൂ. ഇതിനുള്ള മനഃ സ്ഥിതി വളർത്തി എടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. എല്ലാവർക്കും ജീവിക്കുവാൻ അവകാശമുണ്ട്. അതംഗീകരിച്ചു ജീവിക്കേണ്ടത് ഒരാവശ്യമായി മാറുന്നു. ആവശ്യകതയെക്കാൾ ഉപരി ആനന്ദദായകവും അതുതന്നെയാണ് . കൊണ്ടും കൊടുത്തുമുള്ള പരസ്പരാനന്ദത്തിന്റെ സുഖം അറിയാൻ അനുഭവം കൊണ്ടു സാധിക്കും. മറ്റു മനുഷ്യരോടു മാത്രമല്ല, പ്രകൃതിയിലുള്ള മറ്റു ജീവികളോടും ഈ മനോഭാവം പുലർത്താം. കാടും കടലും പുഴയും അതിൽപെടും. മാനവ പുരോഗതിയുടെ ഈ സുവർണ്ണ കാലത്തെ നമുക്കു സ്വാഗതം ചെയ്യാം. അതിനു വേണ്ട കഴിവുകൾ പലതാണ്. അവ നേടാൻ ഇന്ന് എല്ലാവർക്കും സാധിക്കും.
സ്വരാജ്
സഹജീവനം സ്ഥായി ആകാൻ സ്വരാജ് ആവശ്യമാണ്. സ്വജീവിതഭാഗധേയം നിർണയിക്കാനുള്ള അറിവും അത് സാധിക്കാനുള്ള കഴിവും സ്വാതന്ത്ര്യവും ആണ് സ്വരാജ് . രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപുതന്നെ സ്വരാജ് സാക്ഷാത്കരിക്കാനുള്ള വ്യവസ്ഥ നാം തേടിയിരുന്നു. വ്യക്തിയുടെ വികാസവും സമൂഹത്തിന്റെ സ്വയംഭരണ വ്യവസ്ഥയും അതിനുചേർന്നതായിരിക്കണം. സ്വശാക്തീകരണത്തിന്റെ ഈ യുഗം അതിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നത്. കാലത്തിനനുസരിച്ച് നാം മാറിയാൽ മതി.
ജീവിക്കുക ജീവിക്കാനനുവദിക്കുക എന്നതിനുപരി ജീവിക്കാൻ സഹായിക്കുക എന്ന അടുത്തപടി സഹജീവനത്തിൽ ആവശ്യബോധത്തിൽ നിന്നാണ് രൂപം കൊള്ളുന്നത് . നമ്മുടെ ജീവിതത്തിന്റെ സമാധാനത്തിനും പൂർണതക്കും അന്യരുടെ നിലനില്പും സന്തോഷവും ആവശ്യമാണ് എന്ന ബോധ്യം ആണ് അതിനു കാരണം. അതത്ര അന്യമായ ആശയമൊന്നുമല്ല. നമ്മുടെ കുടുംബത്തിൽ നേരിട്ടു നാം അത് അനുഭവിക്കുന്നുണ്ട്. കുടുംബബന്ധങ്ങളുടെ തുടർച്ചയാണല്ലോ സമൂഹം. അതിന്റെ തന്നെ തുടർച്ചയാണ് പ്രകൃതി. കാടും പുഴയും കടലും കോടാനുകോടി ജീവികളും സഹജീവനത്തിലെ പങ്കാളികൾ ആണ്.
തിരൂർപുഴ സഹജീവനം
തിരൂർപുഴക്കും ജീവിക്കാൻ അവകാശമുണ്ട്. ഒഴുകുന്നതാണ് പുഴ. അതിനെ അടച്ചിടരുത്. പുഴയിലെ വെള്ളം നമ്മുടെ ജീവരസമാണ്. അതിനെ മലിനമാക്കുന്നത് സ്വയം രോഗം കൈവരിക്കലാണ് . ഇതിന്റെയൊന്നും ആവശ്യമില്ല ഈ യുഗത്തിൽ. ഇപ്പോൾ മാലിന്യങ്ങൾ വിഭവങ്ങൾ ആക്കി ആസ്വദിക്കാൻ ഉള്ള വിദ്യകൾ ഉണ്ട്. തിരൂർപുഴ സഹജീവനത്തിന്റെ പന്ത്രണ്ടിന പരിപാടി ഈ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള നാട്ടുകാരുടെ എല്ലാവരുടേയും കൂടിയുള്ള എളിയ ശ്രമമാണ്. കൂട്ടായി ഷട്ടർ തുറക്കൽ, ഏഴൂർ-അഴിമുഖം ജലയാത്ര, 40പുഴക്കൂട്ടങ്ങൾ, സ്‌കൂൾ കണ്ടൽ നടീൽ, ജലപരിശോധന, കോളേജ് ഗവേഷണങ്ങൾ, പ്രകൃതികൃഷി – പ്രകൃതിജീവനം – സൗരോർജം – ജൈവവാതകം പ്രചരണം, തലക്കടത്തൂർ – ബോട്ടുജെട്ടി പുഴശുചീകരണം, വായ് മൂടിക്കെട്ടി ഉപവാസം, ലോകനദീദിന – ലോകജലദിന പരിപാടികൾ , സമഗ്ര അവലോകന സെമിനാർ -ചർച്ചകൾ ഇങ്ങനെ മൂന്നു കൊല്ലത്തിലേറെ പ്രവർത്തിച്ചിട്ടും ഉണ്ടായ നേട്ടങ്ങൾ ഒട്ടും പര്യാപ്തമല്ല. ഇപ്പോഴും പുഴയെ അടച്ചിട്ടു കൊല്ലുന്നു. അടിയിളക്കി ഒഴുക്കാൻ നോക്കുന്നു. അതിൽ ആശുപത്രി പണിയുന്നു . എല്ലാ മാലിന്യങ്ങളും ഒഴുക്കുന്നു. പുതിയ വിദ്യകൾ എത്തുന്നില്ല ഇവിടെ.
ഒരുമിച്ച് മുന്നോട്ട്
ആഗസ്റ്റ് 3 ന് മൂന്നു കുട്ടികൾ മുങ്ങി മരിച്ചത് നമ്മുടെ പുഴക്കൂട്ടങ്ങളിലാണ് എന്നത് അത്യന്തം ഖേദകരമാണ് . പുഴയെ പേടിക്കാനും തുടങ്ങിയാൽ കൊല്ലാനും എളുപ്പമാകും. ഭയമില്ലാതെ പുഴയെ സ്നേഹിച്ചു കഴിയാൻ ജലമൈത്രിയോഗം കൊണ്ടു കഴിയണം. വെള്ളത്തിൽ നീന്താനും, പൊങ്ങികിടക്കാനും, രക്ഷപെടുത്താനുമുള്ള കഴിവുകൾ വ്യക്തിയുടെ സഹജീവനത്തിനും സ്വരാജിനും അവശ്യം വേണ്ടതാണ്. അവ പരിശീലിപ്പിക്കാൻ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് തുടക്കമിടാം.
ഡോ. എൻ. എൻ. പണിക്കർ
tatsatpanicker@gmail.com, www.sahajivanswaraj.com