ന്യൂസ് ഫ്ലാഷ്
തിരൂർ പുഴ പുനരുജ്ജീവനത്തിന്റെ മൂന്നു വർഷത്തെ പ്രവർത്തനത്തിന്റെ അവലോകനത്തിനും പൊതുസംവാദത്തിനും സമന്വയ രൂപീകരണത്തിനും തിരൂർ ജി എം യു പി സ്കൂളിൽ കൂടിയ യോഗം സഹജീവനത്തിന്റെ മറ്റൊരു ധന്യമുഹൂർത്തമായി കലാശിച്ചു. ഉദ്ദിഷ്ടയോഗസ്ഥലത്ത് വികലാംഗരുടെ പരിപാടി സ്കൂൾ അധികൃതരുടെ വീഴ്ചമൂലം നടക്കുകയായിരുന്നു. രോഷവും സംഘർഷവും ഒതുക്കി പക്വമതികളുടെ ഇടപെടൽ മൂലം സഹജീവനത്തിന്റെ മകുടോദാഹരണമായി. ഇരുകൂട്ടരും സഹകരിച്ചു രണ്ടു പരിപാടികളും ഒന്നിനു പുറകെ ഒന്നായി നടന്നു. വികലംഗ പരിപാടിയിലെ ഗായകർ നേതൃത്വം നല്കി.തിരൂർപുഴ സഹജീവനം വഞ്ചിപ്പാട്ടു പാടി ആരംഭിച്ചാണ് മൂന്നുവർഷത്തെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യപ്പെട്ടത്. 21 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടതിൽ തിരൂർപുഴ സഹജീവന പദ്ധതി, തിരൂർപുഴ സഹജീവനത്തിന്റെ ധന്യ മുഹൂർത്തങ്ങൾ, തിരൂർ പുഴയുടെ പാരിസ്ഥിക പ്രത്യേകതകൾ, കാട്ടാമ്പള്ളിയും കൂട്ടായിയും, കൂട്ടായി ഷട്ടർ നാട്ടുകാർ സ്വയം തുറന്നതിലെ നേട്ടവും കണ്ടെത്തലും, തിരൂർ മാർക്കറ്റിലെ മാലിന്യ സംസ്കരണം, ഓട അടയ്ക്കൽ കോട്ടക്കലും വടകരയിലും – തിരൂരിൽ കാനാത്തുമോ?, പുഴ ശുചീകരണ മാർഗ്ഗങ്ങൾ ഡ്രെഡ്ജിംഗ് ഉൾപ്പെടെ മുതലായ വിഷയങ്ങൾ ഉണ്ടായിരുന്നു. ഡോ. എൻ എൻ പണിക്കർ, സരളാ പണിക്കർ, ഡോ. എം സീനത്ത്, ഭാസി കെ, കെ കുഞ്ഞിരാമൻ, ഡോ. അബ്ദുൾ ഹക്കിം, റ്റിഎം കാസിം, ഖദീജാ നർഗ്ഗീസ്, ബേബി തോമസ് മുതലായവർ പ്രസംഗിച്ചു. പോതുസംവാദത്തിനുശേഷം ഭാവി പരിപാടികളുടെ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.
2014.03.24