നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 71, 2021. നവംബർ. 27 ശനി

ഇന്നലത്തെ നാട്ടുകൂട്ടം പ്രതിവാര വീഡിയോ യോഗം# 71 നന്നായി നടന്നു. നേരത്തെ ഇട്ടിരുന്ന അജൻഡ യിലെ പല കാര്യങ്ങളും പൂർത്തിയാക്കാൻ ശ്രമിച്ചു.
കുറിപ്പുകൾ
1. നാട്ടുകൂട്ടത്തിൻറെ ഇതുവരെയുള്ള ഉള്ള 6 പ്രകരണ ഗതികൾ വിലയിരുത്തി. ഇന്നലെ സ്വീകരിച്ച് ചർച്ചചെയ്തത് “ഉത്സാഹത്തോടൊപ്പം ആദരവ് ” എന്നതായിരുന്നു. അസഹിഷ്ണുത ഒഴിവാക്കി എല്ലാവരുമായി ചേർന്ന് കഴിയുന്നത്ര മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു.
2. നാട്ടുകൂട്ടം സർവ്വേ പരിമിതമായി മാത്രം ചെയ്യാനേ ഉദ്ദേശിക്കുന്നുള്ളൂ. ഗൂഗിൾ ഫോം വഴി നമ്മുടെ ചെറുപ്പക്കാർക്ക് കഴിയുന്നതു മാത്രം. ക്യാൻസർ രോഗാതുരത എത്ര വ്യാപകമായി നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ മാത്രം. കാരണങ്ങൾ കണ്ടുപിടിക്കണം. പ്രതിവിധികൾ നടപ്പാക്കാൻ ശ്രമിക്കണം അത്രമാത്രം.
3. ശക്തമായ പ്രവർത്തനങ്ങൾ ആണ് ശാസ്ത്രീയമായ വിവരശേഖരണത്തോടൊപ്പം തോട്ടപ്പള്ളിയിൽ നാട്ടുകാർ തുടരുന്നത്. മണൽ ഖനന അവശിഷ്ടങ്ങൾ സ്കൂളുകളിൽ തള്ളുന്നു എന്നുള്ളത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ശ്രീമതി രാജി (ബ്രേക്ക്ത്രൂ സയൻസ്) വിവരിച്ചു .
4. വെള്ളക്കെട്ടിൻറെ ദുരിതം മാറ്റുവാനായി ശക്തമായ
പ്രവർത്തനമാണ് ശ്രീ ബാബു കൊടുവ അവതരിപ്പിച്ചത്. ഒരു കൊല്ലത്തിനകം ശരിയാകുമെന്ന ശുഭപ്രതീക്ഷയിലാണ്. നാട്ടുകൂട്ടം ഒപ്പമുണ്ട്.
5. കുട്ടികളുടെ സുരക്ഷയ്ക്ക് ആസക്തിയിൽ നിന്ന് വിമുക്തിക്കായി ഉപയോഗിക്കാൻ പറ്റുന്ന 2 ആപ്പുകൾ ഈ ആഴ്ച ലഭ്യം ആകുമെന്ന് അറിയുന്നതായി ശ്രീമതി സരള പണിക്കർ പറഞ്ഞു.
6. പുളിങ്കുന്ന് ആശുപത്രി പാലം അപകടത്തിലായി കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർ സുനിൽകുമാർ നിരീക്ഷിച്ചതു യോഗത്തിൽ പങ്കുവെച്ചു. പാലത്തിൻറെ ചരിത്ര പശ്ചാത്തലം ശ്രീ ബാബു കൊടുവ വിവരിച്ചു.
7. മങ്കൊമ്പു പാലവും അപ്പ്രോച് നിർമ്മാണ വൈകല്യം കൊണ്ടു ഉപയോഗിക്കാൻ പ്രയാസമായി വരികയാണ് എന്ന് പ്രൊഫസർ സുനിൽകുമാർ വിശദീകരിച്ചു.
8. അതിൽ കൂടി മുന്നോട്ടുള്ള വഴി (വികാസ് മാർഗ്) ഇപ്പോൾ കുറെ നാളായി വെള്ളത്തിലാണ്. അതിൻ്റെ പണി ഇനിയെങ്കിലും തുടങ്ങാൻ സമ്മർദ്ദം കൊടുക്കുകയാണ്. ഫലമുണ്ടാകും എന്ന് യോഗം വിലയിരുത്തി. 9. മറ്റു വിഷയങ്ങൾ , സാധ്യതകൾ, തുടർപ്രവർത്തനങ്ങൾ മുതലായവ ചർച്ചചെയ്യപ്പെട്ടു.
10. എല്ലാവരും കുറിപ്പുകൾ ഇട്ട് റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ചാൽ കൊള്ളാം

സസ്നേഹം
Nanapa
2021.11.28

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 70, 2021. നവംബർ. 20 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 70
2021-11-20 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, ശ്രീമതി ആതിര എം കുമാർ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ഹരി, ശ്രീ രാജേഷ് വാര്യർ, Prof സുനിൽകുമാർ, ശ്രീമതി ആര്യമോൾ തോമസ്, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ വിക്രംജി, ശ്രീ ഇ എം ജോർജ്, Dr.കെ ജി പത്മകുമാർ.

💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ആദ്യമായി പങ്കെടുത്ത ശ്രീ രാജേഷ് വാര്യരും ശ്രീമതി ആര്യ മോൾ തോമസും പരിചയപ്പെടുത്തുകയുണ്ടായി. ഗ്രൂപ്പിലുള്ള മറ്റുള്ളവരും പരിചയപ്പെടുത്തി.

സജീവൻ സ്വരാജ് സാധനയെക്കുറിച്ച് അനുഭവം പങ്കുവയ്ക്കുകയുണ്ടായി.

19 നവംബർ 2021 മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജന്മദിനം. അതിനെ കുറിച്ച് Dr എൻ എൻ പണിക്കർ സാർ അനുസ്മരിച്ചു. ശക്തനായ ഒരുപാട് കാര്യങ്ങൾ സാധിച്ചെടുത്ത ഒരു നേതാവ് ആയിരുന്നു. ഒരു ഘട്ടം വന്നപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിൽ നിന്ന് പതനം ഉണ്ടാവുകയും ചെയ്തു. ഉടനെ തന്നെ അതിനെ വീണ്ടെടുക്കുകയും ചെയ്തു അത് ശക്തമായ നല്ല ഒരു നേതാവിൻെറ ഗുണമാണ്. വിനോബാജിയുടെയും മറ്റു പ്രഗത്ഭരുടേയും ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോയ ഒരു വ്യക്തി ആയിരുന്നു. ഇന്ന് നവംബർ 20 വിശ്വബാലദിനം ലോകം മുഴുവൻ അഘോഷിക്കുന്ന ഒരു ദിവസം ആണ്. നമ്മൾ ഇന്ന് കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുട്ടികളുടെ സംരക്ഷണവും സുരക്ഷയും.

ഉത്സാഹികളിലൂടെ നാട്ടിൽ സഹജീവൻ സ്വരാജ്. ഇവിടെ ഉത്സാഹമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന ആശയമാണ് ഇവിടെ കൊണ്ടുവരുന്നത്. നമ്മൾ ഉദ്ദേശിക്കുന്ന ലക്ഷ്യം സാധിക്കണമെങ്കിൽ ഉത്സാഹമാണ് വേണ്ടത്.

കൗമാര പ്രായക്കാരുടെ ആസക്തിയും ആൽക്കഹോൾ അഡിക്ഷനും ഇപ്പോഴത്തെ പ്രശ്നങ്ങളെക്കുറിച്ചും ശ്രീമതി സരള പണിക്കർ സംസാരിച്ചു. കൗമാര പ്രായക്കാർ സൈബർ അടിമത്വത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു. ഈ ഒരു പ്രശ്നം എങ്ങനെ പരിഹരിക്കണം എന്നുള്ളത് നമ്മൾ ചിന്തിക്കണം.

മൊബൈലിന്റെ ആസക്തിയെക്കുറിച്ച് WHO പറഞ്ഞത് Dr എൻ എൻ പണിക്കർ പറഞ്ഞു. ഒരു വയസ്സായ കുട്ടിയെ ഒരിക്കലും മൊബൈൽ കാണിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൻെറ റേഡിയേഷൻ മാത്രമല്ല മറ്റു പല കാരണങ്ങളാലും അത് കാണിക്കരുത് എന്ന് പറഞ്ഞു.

ക്യാൻസർ പഠനത്തെക്കുറിച്ചുള്ള ഓൺലൈൻ സർവ്വേ കുറിച്ചും അതിൻെറ ഉദ്ദേശ്യങ്ങളെ കുറിച്ചും ശ്രീ ഇ എം ജോർജ് പറഞ്ഞു.

നമുക്ക് ഒരു ലക്ഷ്യമുണ്ട് എന്ന് Prof സുനിൽകുമാർ പറഞ്ഞു. കുട്ടനാട്ടിൽ ക്യാൻസർ രോഗം പരമാവധി കുറയ്ക്കുക. രോഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ചെയ്യുന്നത്. നാട്ടു കൂട്ടത്തിന്റെ പേരിൽ തടസ്സങ്ങൾ ഒന്നും ഇല്ല. ഇതിൽ വ്യക്തിപരമായ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല അതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. അപേക്ഷ പൂരിപ്പിക്കുന്നതിന് ഓൺലൈൻ അല്ലാതെ നേരിട്ട് ചെയ്താൽ മാത്രമേ ഒരു ജയം ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞു.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.15 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 69, 2021. നവംബർ. 13 ശനി

“അനുകമ്പയോടെ ഉത്സാഹം”

കഴിഞ്ഞ ശനിയാഴ്ച 2021.11.13 നു കൂടിയ 69 ആം നാട്ടുകൂട്ടം പ്രതിവാര വീഡിയോ യോഗത്തിൽ നാട്ടുകൂട്ടം പ്രകരണ ഗതികൾ വിലയിരുത്തി.
#65 “ശാസ്ത്രീയമായ വിവരശേഖരണം അവകാശങ്ങൾക്ക് വേണ്ടി” ,
#66 “ആഗോള വീക്ഷണം കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് ” ,
#67 “യുവാക്കളിലേക്ക് പ്രതീക്ഷ”
#68. “ഉത്സാഹി കളിലൂടെ നാട്ടിൽ സഹജീവൻ സ്വരാജ്”
എന്നീ പ്രകരണങ്ങളുടെ തുടർച്ചയായി കഴിഞ്ഞ ആഴ്ച സ്വീകരിച്ചത് ₹69 “അനുകമ്പയോടെ ഉത്സാഹം” എന്ന പ്രകരണം ആണ്. അന്താരാഷ്ട്ര ദയാ ദിനത്തിൽ കൂടിയ യോഗത്തിൽ അനുകമ്പയുടെ പ്രാധാന്യം നമ്മുടെ പ്രവർത്തനത്തിലും നമ്മുടെ സമൂഹത്തിലും വേണ്ട തിൻ്റെ ആവശ്യം ചർച്ച ചെയ്തു. ഉത്സാഹ ത്തിലൂടെ നാം മുന്നേറുമ്പോൾ അനുകമ്പയോടെ നമ്മുടെ ഗതി നിർണയിക്കാനും അടിസ്ഥാനങ്ങളിൽ ഉറപ്പിച്ചു നിർത്താനും സാധിക്കണം. ‘സഹജീവൻ സ്വരാജ്’ എന്ന നമ്മുടെ ആശയം തന്നെ അതിൽ അധിഷ്ഠിതമായ ജീവിതശൈലിയും പ്രവർത്തനവും ആണല്ലോ. ഉടൻതന്നെ അത് പ്രവർത്തനത്തിൽ കൊണ്ടുവരുന്നതിന് ഉദാഹരണമാണ് നമ്മുടെ ക്യാൻസർ സർവ്വേ. കുട്ടനാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗാതുരത, പ്രത്യേകിച്ചും ക്യാൻസർ, എത്ര രൂക്ഷമാണെന്ന് മനസ്സിലാക്കുക, കാരണങ്ങൾ കണ്ടുപിടിക്കുക, പരിഹാരങ്ങൾക്ക് വേണ്ടി ശ്രമിക്കാൻ തുടങ്ങുക, ഇതൊക്കെയാണ് ഈ സർവ്വേയിൽ നിന്ന് നാം ഉദ്ദേശിക്കുന്നത് എന്ന് ശ്രീ EM ജോർജ് മുതലായവർ വ്യക്തമാക്കി.

തീരദേശത്തെ സഹോദരങ്ങൾ അനുഭവിക്കുന്ന അക്രമങ്ങളും കയ്യേറ്റങ്ങളും മനസ്സിലാക്കാനും പരിഹാരങ്ങൾക്ക് പരിശ്രമിക്കാനും അനുകമ്പ എല്ലാവർക്കും ഉണ്ടാകണം. അവിടെ നിരന്തരം അതിരുകടന്നു നടക്കുന്ന മണൽ ഖനനം ഉടൻ നിർത്തേണ്ടതാണ് എന്ന ബോധ്യം പങ്കിട്ടു. കുട്ടനാട്ടിൽ ആണ്ടൂ മുഴുവൻ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മലിനീകരണവും രോഗാതുരതയും ആയി കഴിയുന്ന നമ്മുടെ നാട്ടുകാരോട് അനുകമ്പ കാണിക്കാൻ കോടികൾ ചെലവാക്കുന്ന വികസന ഉത്സാഹികൾക്കു തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. വെള്ളം സംഭരിക്കാനും വേണ്ടാത്തത് ഒഴുകി പോകാനും ഉള്ള പ്രവർത്തനങ്ങൾക്ക് അടിയന്തരമായി തുടക്കം ഉണ്ടാകണം എന്നത് കുട്ടനാടിൻറെ അവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

അലസമായ അപഹാസം ശീലം ആയവർക്ക് അത് ഒഴിവാക്കാൻ അനുകമ്പ മനസ്സിൽ നിറച്ചാൽ പ്രയോജനപ്പെടും.

ക്യാൻസർ സർവ്വേയുടെ ഗൂഗിൾ ഫോം ചർച്ചചെയ്തു. അടുത്ത മീറ്റിങ്ങിന് മുമ്പായി തീരുമാനിക്കാമെന്ന അഭിപ്രായം ഉണ്ടായി.

കുട്ടനാട്ടിൽ പുതിയ സ്ഥാപനങ്ങൾ കൊണ്ടുവരാനും MSME മുതലായ മാർഗങ്ങൾ വഴി തൊഴിൽ വർദ്ധിപ്പിക്കാനുമുള്ള വഴികൾ ശ്രീ വിക്രം ജി വിശദമായി വിവരിച്ചു.

ഉത്സാഹത്തിൻറെ മറ്റൊരു കാഴ്ച തോട്ടപ്പള്ളിയിൽ നമ്മുടെ സുഹൃത്തുക്കൾ നടത്തുന്ന മണൽവാരൽ വിരുദ്ധ സമരമാണ്. നീതിയും നിയമവും പരസ്യമായി നിരന്തരം ലംഘിച്ചുകൊണ്ട് അവിടെ നടക്കുന്ന വിനാശകരമായ പ്രവർത്തനങ്ങൾക്ക്, ശാസ്ത്രീയമായ കാര്യകാരണസഹിതം, ശക്തമായ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഉത്സാഹത്തിന് ലക്ഷ്യബോധം വ്യക്തമായിരിക്കണം. അതാണ് സഹജീവൻ സ്വരാജ്. സ്വയം കണ്ടെത്തി, തിരിച്ചറിഞ്ഞ് ആത്മ നിർഭരമായി പ്രവർത്തിച്ചു വിജയിക്കുക എന്നതാണല്ലോ സ്വരാജ്. നമ്മുടെ ലക്ഷ്യം നാടിൻറെ പുനരുജ്ജീവനവും സമൃദ്ധിയും മാത്രം.

കുട്ടനാട്ടിൽ നിർബാധം തുടർന്നു കൊണ്ടിരിക്കുന്ന തെറ്റായ പൊളിക്കൽ – നിർമ്മാണ പരിപാടികൾ സർക്കാരിൻറെയും കോടതിയുടെയും ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നു എന്നുള്ളത് പ്രതീക്ഷ നൽകുന്നുണ്ട്.

വെള്ളം ഒഴുകിപ്പോകാനുള്ള പുതിയ തോടുകൾ മുതലായ വിഷയങ്ങളും ചർച്ചയിൽ വന്നു.

സസ്നേഹം,
Dr. N. N. പണിക്കർ ‘Nanapa’
2021.11.19

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 68, 2021. നവംബർ. 6 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 68
2021.11.6 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ഇ എം ജോർജ്, Prof സുനിൽകുമാർ, Dr.കെ ജി പത്മകുമാർ, ശ്രീ ബ്രഹ്മാനന്ദൻ കെ.

💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. വീട്ടിൽ എല്ലാവരും ചെയ്യാറുണ്ട്. ഇതിലൂടെ മാനസിക പരിവർത്തനം കൂടി സാധിക്കണം എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. അതിലേക്കാണ് നമുക്ക് പോകേണ്ടി ഇരിക്കുന്നത്. നമ്മുടെ പ്രയത്നം മാത്രം കൊണ്ട് ശരിയാകുന്നില്ല കാരണം ആറ്റിറ്റ്യൂഡനൽ ചേയ്ഞ്ച് ഉണ്ടാകണം.

മങ്കൊമ്പിൽ വെള്ളക്കെട്ടിന്റെ ഇരയായ 28 വയസ്സുള്ള ശ്രീലക്ഷ്മി അനുശോചനം രേഖപ്പെടുത്തി.

കുട്ടനാട്ടിൽ ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്ന് ശ്രീ ഇ എം ജോർജ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ മരണപ്പെടുന്നവർ എത്ര വയസ്സിലാണ് രോഗം സ്ഥിതീകരിച്ചത്. ഏത് അവയവത്തിലാണ് കണ്ടത്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുന്നതായ ഒരു സർവ്വേ റിപ്പോർട്ട് എടുക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി ഒരു ചോദ്യോത്തര ഫോം തയ്യാറാക്കണം. ആളുകളുടെ വ്യക്തിപരമായ വിവരങ്ങൾ മാറ്റി വെച്ചുകൊണ്ട് ഫോം തയ്യാറാക്കണം. മറ്റു സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും ഒഴുകിവന്ന് കെട്ടിക്കിടന്ന് കുട്ടനാട്ടിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

കുട്ടനാട്ടിൽ കൂടുതലായി കീടനാശിനികൾ ഉപയോഗിച്ച വസ്തുക്കളും പുകവലിയും ഒരു നിയന്ത്രണങ്ങളുമില്ലാതെ ഉപയോഗിക്കുന്നുണ്ട്. അത് ഇതിനൊരു കാരണമാണ് എന്ന് ശ്രീമതി സരളപണിക്കർ പറഞ്ഞു. പണ്ട് കുട്ടനാട്ടിൽ ഒരുപാട് തോടുകൾ ഉണ്ടായിരുന്നു അവിടെ കുളിക്കുമായിരുന്നു. നാലു വർഷങ്ങൾക്കു മുൻപ് തോടിലെ വെള്ളത്തിൽ കുളിക്കുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നുണ്ട്. അവിടുത്തെ ജലാശയങ്ങളിലെ വെള്ളം പരിശോധിക്കേണ്ടിയിരിക്കുന്നു.

വെള്ളം ശുദ്ധീകരിക്കുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കണം എന്ന് Prof സുനിൽകുമാർ പറഞ്ഞു. ജലാശയങ്ങളിൽ നിന്ന് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ എങ്ങനെ ശുദ്ധീകരിച്ച് ഉപയോഗിക്കാമെന്ന് നമുക്ക് പറഞ്ഞു കൊടുക്കാം. ഈയൊരു ഫോമിലുള്ള വിവരങ്ങൾ സഹായമാകും. ഏതു ഭാഗത്താണ് വിഷാംശം അടിഞ്ഞു കൂടുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കും. ഒരു ഗൂഗിൾ ഫോം തയ്യാറാക്കണം. അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനെ ക്രോഡീകരിക്കേണ്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചും വിവരണം നൽകി.

ദിവസത്തെ പ്രത്യേകതകളെക്കുറിച്ച് Dr എൻ എൻ പണിക്കർ സംസാരിച്ചു. ഇന്ന് നവംബർ 6 യുദ്ധത്തിനുവേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിന് എതിരെയുള്ള അന്താരാഷ്ട്ര ദിനം, പലതരത്തിലും ചൂഷണം നടക്കുന്നുണ്ട് യുദ്ധത്തിന് വേണ്ടി, ആയുധങ്ങൾക്ക് വേണ്ടി മറ്റു പലതിനും. നാളെ നവംബർ 7 ദേശീയ ക്യാൻസർ അവബോധ ദിനം.

നാട്ടുകൂട്ടംത്തിൻ്റ പ്രതിവാര യോഗങ്ങളിൽ പ്രതികരണ ഗതികളുടെ പ്രോഗ്രസിനെക്കുറിച്ച് Dr എൻ എൻ പണിക്കർ സംസാരിച്ചു. നമ്മൾ ഇപ്പോൾ രണ്ടുമൂന്നു മീറ്റിങ്ങുകളിൽ ഓരോ വിഷയങ്ങളിൽ പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പ്രവർത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. 65 മത്തേതിൽ ശാസ്ത്രീയമായ വിവരശേഖരണം, അവകാശങ്ങൾക്ക് എന്നതിലാണ് പ്രാധാന്യം കൊടുത്തത്. ഇത് തോട്ടപ്പള്ളിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് തെരഞ്ഞെടുത്തത്. അവിടെ മണ്ണ് ഒഴുകിയാൽ എങ്ങോട്ടാണ് പോകുന്നത്, എവിടെയാണ് അടിഞ്ഞു കൂടുന്നത് എന്നൊക്കെ ഒരു ഗവേഷണത്തിൻ്റെ ഭാഗമായിട്ടുള്ള ഒരു ജോലിയാണ്. ഒരു സ്ഥലത്തുനിന്ന് മണൽ എടുത്ത്കൊണ്ടിരുന്നാൽ ഇത് വേറൊരു സ്ഥലത്തെ കടൽ ആക്രമണത്തിന് കാരണമാകുന്നു എന്നുള്ളത് നമുക്ക് അറിയാൻ സാധിക്കും. ഒരുദാഹരണം പറയുകയാണെങ്കിൽ തോട്ടപ്പള്ളിയിൽ വരുന്ന മണ്ണ് എവിടെ നിന്ന് വരുന്നത് ശേഖരിച്ചാൽ ഏത് സ്ഥലത്തുനിന്ന് വരുന്നത് എന്ന് മനസ്സിലാക്കാം. ഈ മണ്ണ് നേരായ രീതിയിൽ മണൽ വാരൽ നടന്നിരുന്നെങ്കിൽ നീർക്കുന്നത്ത് കടലാക്രമണം വരില്ല എന്ന് പറഞ്ഞാൽ ഒരു തെളിവ് കൊടുക്കണം. സെസ് പോലുള്ള കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. നമുക്ക് ഒരു വിവരം കിട്ടിയാൽ മതി.

ഇതിൻ്റെ ശാസ്ത്രീയവശം ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ എന്ന് prof സുനിൽകുമാർ പറഞ്ഞു. ഇത് നടപ്പിലാക്കാൻ സാധിക്കുമോ എന്ന് ഒരു വിഷയമുണ്ട്. ശാസ്ത്രീയപരമായും, മറ്റു രീതിയിലും സഹായിക്കാനും സാറിന് സാധിക്കും. പക്ഷേ പ്രാവർത്തികമാക്കാൻ ഉള്ള പ്രയാസം ആണ് അവിടെ ഉള്ളത്. അവിടെ കല്ലുകൾ അടുക്കുക അല്ല വേണ്ടത് മണൽ കരയിൽ ഇടുകയാണ് വേണ്ടത് എടുത്ത് മാറ്റുകയില്ല വേണ്ടത്. ഇപ്പോൾ കുട്ടനാട്ടിലെ സാഹചര്യം വീണ്ടും വെള്ളക്കെട്ടാണ്.

സാറിൻ്റെ കോളേജിലെ വിദ്യാർഥികളെ ഇതിൽ പങ്കാളികളാക്കി കൊണ്ട് നല്ല രീതിയിൽ ഈ പ്രവർത്തനം നമ്മുക്ക് മുന്നോട്ട് കൊണ്ടുപോകാം എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.
കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് അവിടെ മാത്രമല്ല കാരണം. പുറത്തുനിന്ന് ആഗോളമായ പ്രതിഭാസത്തിൻ്റെ ഫലമായിട്ടും കുട്ടനാട്ടിൽ മറ്റു പല പ്രശ്നങ്ങളും ഉണ്ട്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും കുട്ടനാട്ടിനെ ബാധിക്കുന്നുണ്ട്. ഇതിനെപ്പറ്റി പഠിക്കാനും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാനും കുറച്ച് ചെറുപ്പക്കാർ മുന്നോട്ടുവരണം എന്നതാണ് നമ്മുടെ ആശയം. അവിടുത്തെ കുറിച്ച് ചെറുപ്പക്കാരുമായി സംസാരിച്ചു. അവർ താല്പര്യം കാണിക്കുന്നുണ്ട്. അവിടെ ചെറുപ്പക്കാരായ പഞ്ചായത്ത് മെമ്പർമാർ ഉണ്ട്. അവരുമായി സംസാരിച്ചു വേണ്ട തരത്തിൽ അവർ സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
മനു മങ്കൊമ്പിന്റെ വള്ളം ഒരെണ്ണം കിട്ടിയതുകൊണ്ട് ലിനുവിന് വള്ളം ഉപകാരപ്പെട്ടു.

മീറ്റിങ്ങുകളിൽ വരാൻ ഇപ്പോഴത്തെ അവസ്ഥയിൽ കുട്ടനാട്ടിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ട്. അവിടെ കണക്ഷന്റെ പ്രശ്നങ്ങളും വെള്ളത്തിൻ്റെ പ്രശ്നങ്ങളും ഉണ്ട്. അതിനാൽ ആളുകൾ മീറ്റിംഗിൽ കുറവാണ്.
പാടങ്ങൾ വറ്റിച്ച് ഇട്ടിരുന്നാൽ പലർക്കും പ്രശ്നമില്ല. അവർക്കും ബണ്ട് ഉണ്ടാക്കി വെള്ളം വറ്റിക്കണം എന്നാണ് മറ്റുള്ളവരും പറയുന്നത്. അപ്പോൾ കൃഷി ചെയ്യുന്നതിനു വേണ്ടി സബ്സിഡികൾ ഉണ്ട്. കൃഷിക്കാർ പറയുന്നത് അവർക്ക് ലാഭം ഇല്ല.
കനകാശ്ശേരിയിൽ കൂടുതൽ പ്രശ്നമായിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽ പോകാൻ സൗകര്യം ഇല്ല. അവിടെയുള്ളവർ പറയുന്നത് പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കണം എന്നാണ്. പമ്പ് കൊണ്ടു വച്ചിട്ടുണ്ട് പ്രവർത്തിക്കുന്നില്ല എന്നതാണ് അവിടുത്തെ പരാതികൾ.

ബണ്ടുകൾ കൂടുതൽ ബലപ്പെടുത്താതെ പമ്പ് മാറ്റി വെച്ചിട്ട് കാര്യമില്ല എന്ന് Prof സുനിൽകുമാർ പറഞ്ഞു. പാടത്തിൻ്റെ അകത്തും പുറത്തും ഒരുപോലെ ബലപ്പെടുത്തണം. ബണ്ടിന് 5 മീറ്റർ എങ്കിലും മുകൾഭാഗത്ത് വീതി വേണം. താഴ്ഭാഗത്ത് 8 മീറ്റർ വീതി വരണം.
കുളവാഴ മാറ്റുന്നതിന് സർക്കാർ ഒരുപാട് പണം ചെലവാക്കുന്നു. ഇതിന് ഒരു പരിഹാരം ആയി കുളവാഴ സംസ്കരിക്കാൻ ഒരു പദ്ധതി തയ്യാറാക്കി. ഒരുപോലെ ഗുണപ്രദമായ രീതിയിൽ ചെയ്യാം. മണലിനും കല്ലിനും കെട്ടിടത്തിനു ഉള്ള കല്ലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 67, 2021. ഒക്ടോബർ. 30 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 67
2021.10.30 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, കുമാരി.ആതിര എം. കുമാർ, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ ഇ എം ജോർജ്, Dr.കെ ജി പത്മകുമാർ, വിക്രംജി.

💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. ഈ സാധന (IST 7pm, 7 min) എവിടെയിരുന്നു വേണമെങ്കിലും ചെയ്യാം. ഇതിന് മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ്.

വെള്ളക്കെട്ടിന്റെ ഇരയായ കടമ്മാട് മോഹനൻ എലിപ്പനി ബാധിച്ച് നിര്യാതനായി.പതിനാലാം വാർഡിൽ മറ്റ് പ്രദേശങ്ങളിൽ ഉള്ള സ്ഥിതിയും വളരെ മോശമാണ്.കാലിൽ മന്ത് പോലെ നീരുമായി  എന്നും  വെള്ളത്തിൽ കഴിയുന്നവരാണിവിടുള്ളവർ.ഇത് വലിയ ഒരു പ്രശ്നമാണ്.ഇതിന് പരിഹാരം കാണണം.

ഇവിടുത്തെ അവസ്ഥയെപ്പറ്റി ആതിര എം കുമാർ സംസാരിച്ചു. ഇവിടുത്തെ പ്രദേശത്ത് മെയ് മാസത്തിൽ വെള്ളം കയറിയതാണ്. ഒക്ടോബർ അവസാനിക്കാറായിട്ടും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. ആറുമാസം ആയിട്ട് വെള്ളത്തിൻ്റെ കെടുതികൾ പല തരത്തിലും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.  പല അസുഖങ്ങളും കൂടിവരുന്നു.  വളം കടി, ചൊറിഞ്ഞു പൊട്ടൽ, ഇങ്ങനെയുള്ള ത്വക് സംബന്ധമായ രോഗങ്ങൾ, അണു സംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടാകുന്നു.

ഇതിന് ഒരു പരിഹാരം Dr പണിക്കർ സാർ പറഞ്ഞു.അവിടുത്തെ തോടുകളിലെ ചെളി എടുത്ത് കരയ്ക്ക് ഇടുക. മെയ് മാസത്തിൽ വെള്ളംകയറി കിടക്കേണ്ടതല്ല.തോടുകൾക്ക് കുറച്ച് ആഴം ഉണ്ടെങ്കിൽ അതിൽ തന്നെ വെള്ളം കിടക്കും. വെള്ളം ഒട്ടും ഒഴുകി പോകുന്നില്ല. ഇതിനുവേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പദ്ധതികൾ ഉണ്ടാക്കണം. നമ്മൾ ഇളവും പാക്കച്ചിറ തോട് ശരിയാക്കിയത് പോലെ, അതുപോലെതന്നെ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എക്കിപറമ്പു വഴി പോകുന്ന തോട് ശരിയാക്കാനുള്ള പരിപാടികൾ നോക്കുന്നുണ്ട്. പ്രത്യേക  സ്ഥലങ്ങളിൽ വെള്ളത്തിൻ്റെ ബുദ്ധിമുട്ട് മാറാൻ തോടുകളിലും കുളത്തിലും വെള്ളം സംഭരിക്കാൻ പറ്റുന്നിടത്ത് ആഴംകൂട്ടി  വെള്ളം സംഭരിക്കാം. അതോടെ വെള്ളത്തിൻ്റെ ബുദ്ധിമുട്ട് കുറച്ച് കുറഞ്ഞു കിട്ടും.

നാട്ടുകൂട്ടത്തിൻ്റെ പ്രതിവാര യോഗങ്ങളുടെ പ്രകരണ ഗതികളെക്കുറിച്ച് സംസാരിച്ചു.
* ശാസ്ത്രീയ വിവരശേഖരണം അവകാശങ്ങൾക്ക്.
* ആഗോള വീക്ഷണം കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക്.
* യുവാക്കളിലേക്ക് പ്രതീക്ഷ. എന്നിവയെക്കുറിച്ച് സംസാരിച്ചു.

കുട്ടികളുടെ ഇതുപോലുള്ള ഗ്രൂപ്പ് ആക്ടിവിറ്റീസ് ഓർഗനൈസ് ചെയ്താൽ നന്നായിരിക്കും.  മത്സരങ്ങൾ വെച്ചാൽ കുട്ടികൾക്ക് ഒരു പ്രോത്സാഹനമായി മാറും. അതിൽ പങ്കെടുക്കാൻ  കുറച്ച് പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും മനസ്സിലാക്കുകയും ചെയ്യും. കൃഷ്ണകുമാർ ഒരു പരിപാടി കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. ഒരു വിഷയത്തെപ്പറ്റി പഠിച്ച് ഒരു പ്രോജക്ട് അവതരണ മത്സരമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള പഠന പരിശീലനം നൽകാവുന്നതാണ് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.

സ്കൂളുകളിൽ സീനിയേഴ്സ് ആയിട്ടുള്ള കുട്ടികളെ ഇതിലോട്ട് കൊണ്ടുവരാം എന്ന്  ശ്രീമതി സരള പണിക്കർ പറയുകയുണ്ടായി.

ശ്രീമതി ആതിര എം കുമാർ ഒരു അഭിപ്രായം പറഞ്ഞു. നമ്മുടെ ഈ മീറ്റിങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഏതെങ്കിലും ഒരു അധ്യാപകൻ എങ്കിലും മീറ്റിങ്ങിൽ കയറിയാൽ മാത്രമേ നമ്മുടെ യുവാക്കളിലേക്ക് എന്ന ഒരു ആശയം ക മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. കാരണം ഈ കുട്ടികളെ പറ്റി നമുക്ക് കൂടുതൽ ധാരണയില്ല. എങ്ങനെയാണ് ഓരോ കുട്ടിയും എന്നുള്ളതിനെ പറ്റി നമുക്ക് കൂടുതൽ അറിയില്ല. അവരുടെ അദ്ധ്യാപകർക്കേ അവർ എന്താണെന്ന് കൂടുതലായി അറിയുകയുള്ളൂ. ഒരു പരിധിവരെയെങ്കിലും.  വേനൽക്കാലത്ത് പോലും വെള്ളപ്പൊക്കം വരുന്ന സാഹചര്യം ഇവിടുന്ന് മാറണം.

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ അവകാശങ്ങൾ നേടിയെടുക്കുക. നമ്മുടെ ആളുകൾ സമരം നടത്തുന്നതിനൊടൊപ്പം ഒരു വിവരശേഖരണം കൂടി നടത്തണം.

കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് കുട്ടനാട്ടിൽ തന്നെ അല്ല പരിഹാരം. ഒരു ആഗോളമായ പ്രതിഭാസത്തിൻ്റെ ഭാഗമായിട്ടാണ് ഇവിടുത്തെ പ്രശ്നങ്ങൾ എന്നൊരു ആഗോളമായ വീക്ഷണം കൊണ്ടുവരണം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏