നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 58, 2021. ആഗസ്റ്റ്.28 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 58,

2021.08.28 ശനിയാഴ്ച

 

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ശ്രീകുമാർ ആർ എസ്, ശ്രീമതി ആതിര എം കുമാർ, ജോർജ്ജ് ഇ എം, Prof എൻ സുനിൽകുമാർ, ശ്രീ ശ്രീനാഥ് ശ്രീകുമാർ, ശ്രീ വിക്രംജി NMP, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീ മനു മങ്കൊമ്പ്, ശ്രീ ബ്രഹ്മാനന്ദൻ, Dr കെ ജി പത്മകുമാർ.

 

കുറിപ്പുകൾ

 

ഇന്നത്തെ ദിവസത്തെ പ്രത്യേകതയും അതിനെ കുറിച്ചുള്ള വിശദീകരണവും നൽകി അനുസ്മരിച്ചു ശ്രീ Dr N N പണിക്കർ സാർ. ചട്ടമ്പിസ്വാമികളുടെ 162 മത്തെ ജന്മദിനമാണ്. അയ്യങ്കാളിയുടെ 158 മത്തെ ജന്മദിനമാണ്. കേരളത്തിൻെറ നവോത്ഥാനത്തിൽ വളരെയധികം പങ്കു വഹിച്ചിട്ടുള്ള രണ്ട് വ്യക്തികളാണ്. ചട്ടമ്പിസ്വാമികൾക്ക് പഠിക്കാൻ അവകാശമില്ലായിരുന്നു. ഒരു ജോലിക്കാരിയുടെ മകൻ ആയിട്ട് ഒളിച്ചുനിന്ന് കേട്ടാണ് പഠിക്കാൻ തുടങ്ങിയത്. അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തി സ്വന്തം പ്രയത്നം കൊണ്ട് വളരെ കഴിവുള്ള ഒരു യോഗിയായി മാറി. വളരെ വിശിഷ്ടമായ കൃതികൾ രചിച്ചിട്ടുണ്ട്. വലിയ ഒരു സാമൂഹിക പരിവർത്തനത്തിന് കാരണക്കാരനായ ഒരു വ്യക്തിയും കൂടെയാണ്. അയ്യങ്കാളി എന്ന സാമൂഹിക പരിഷ്കർത്താവ് അന്നുണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് എതിരായി നേതൃത്വം നൽകി ജനങ്ങളെ സഹായിച്ചിട്ടുണ്ട്. ശ്രീമതി ആതിര എം കുമാർ നാട്ടുകൂട്ടം യോഗത്തിന്റെ പ്രാധാന്യത്തെ ഇതുമായി ബന്ധപ്പെടുത്തി പറയുകയുണ്ടായി. നാട്ടുകൂട്ടത്തിന്റെയും രണ്ടു വ്യക്തികളുടെയും ലക്ഷ്യം ഒന്നാണ്. എല്ലാവരും ഒരുമിച്ച് പോകണം എന്നുള്ള ലക്ഷ്യത്തിലുടെ വന്ന വ്യക്തികളാണ്. താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങൾ കാണുകയും അതിനു വേണ്ടി പോരാടിയവരുമാണ്.

 

മങ്കൊമ്പ് ആസൂത്രിത ഗ്രാമത്തെക്കുറിച്ച് ശ്രീ ശ്രീനാഥ് സംസാരിച്ചു. “Heritage tourism” വില്ലേജായിട്ട് ഉയർത്തിക്കൊണ്ടു വന്നാൽ നന്നായിരിന്നു. നമ്മുടെ നാട് എങ്ങനെ ആയിരുന്നു എന്ന് നമ്മുടെ നാട്ടുകാർ കൂടുതൽ അറിയേണ്ടിയിരിക്കുന്നു. ഇത് ഒരു ആസൂത്രിത ഗ്രാമം എന്ന് പറയാൻ കാരണം. ഒരു ക്ഷേത്രത്തെ കേന്ദ്രീകരിച്ചുകൊണ്ട്, അതിനു ചുറ്റുമായിട്ടാണ് പുരോഗതി ഉണ്ടായിരിക്കുന്നത്. ധാരാളം പഴയ നാലുകെട്ടും, പഴക്കമുള്ളതും പ്രാധാന്യമുള്ള ക്ഷേത്രവും വിശാലമായ വീഥികളും ഉള്ളത് കുട്ടനാട്ടിൽ മറ്റൊരിടത്തുമില്ല. നാലുകെട്ടിന്റെ പ്രാധാന്യം ഒന്നും അറിയാതെ ധാരാളം നാലുകെട്ടുകൾ മങ്കൊമ്പിൽ പൊളിച്ചു കളഞ്ഞു. അതിനുപകരം പല പല കോൺക്രീറ്റ് കെട്ടിടങ്ങളാണ് വരുന്നത്.

 

പുരാവസ്തു സംരക്ഷ വ്യവസ്ഥകളെക്കുറിച്ച് ശ്രീ ഇ എം ജോർജ് സാർ പറഞ്ഞു. ഇങ്ങനെയുള്ള കെട്ടിടങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഗവൺമെന്റിൽ നിന്ന് ഫണ്ട് കൊടുക്കുന്നതായിട്ട് പത്രത്തിൽ കണ്ടു. പുരാതന നാലുകെട്ട്, എട്ടുകെട്ട് ഇങ്ങനെയുള്ള കെട്ടിടങ്ങൾ വർഷത്തിൽ പുതുക്കിപ്പണിയുന്നതിന് വ്യക്തികൾക്കു പോലും പണം കൊടുക്കുന്ന ഒരു വ്യവസ്ഥ കേരളത്തിൽ ഉണ്ട്. മങ്കൊമ്പ് ഒരു ഐലൻഡ് ആയിരുന്നു. ഇവിടെ വരാനായി വെള്ളത്തിൽ കൂടെ മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് റോഡുകളും പാലങ്ങളും മറ്റു പുരോഗമനങ്ങളും ഉണ്ടായത്. എന്ന് ശ്രീ എൻ എൻ പണിക്കർ സാർ പറഞ്ഞു.

 

ഈ കൊല്ലം അഞ്ചാമത്തെ വെള്ളപ്പൊക്കമാണ്. പണ്ടൊക്കെ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വർഷത്തിൽ മൂന്ന് നാല് ദിവസമായിരിക്കും വെള്ളപ്പൊക്കം. എന്നും വെള്ളപ്പൊക്കം ഇല്ലായിരുന്നു. ഇപ്പോൾ പല വീടുകളും വെള്ളത്തിലാണ്. മങ്കൊമ്പ് ചുറ്റുപാടുമുള്ള സ്ഥലങ്ങളെക്കാളും കര താഴ്ന്നുകൊണ്ടിരിക്കുകയാണ്. കുട്ടനാട് താഴ്ന്ന് കിടക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ്. എന്നാണ് ശ്രീ പത്മകുമാർ സാറിന്റെ കണ്ടെത്തൽ.

 

വെള്ളപ്പൊക്കത്തെ ഒഴിവാക്കാൻ ഒരു വഴി പതിവായ ഈടു കുത്തലും കര പൊക്കലും ആയിരുന്നു അതിന് ഒരു ഉദാഹരണം Dr N N പണിക്കർ സാർ പറഞ്ഞു. ഡോ. എം എസ് സ്വാമിനാഥന്റെ കുടുംബവീട് താഴ്ന്നു കൊണ്ട് ഇരിക്കുന്നു. നേരെമറിച്ച് ഡോ കെ വി കൃഷ്ണദാസിന്റെ വീട് താഴ്ന്നിട്ടില്ല. അത് എന്താണ് വ്യത്യാസം? Dr കൃഷ്ണദാസിന്റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഈട് കുത്തുന്നു. ഇങ്ങനെ കര പൊക്കി കൊണ്ടിരുന്നാൽ വീട് താഴുന്നില്ല വെള്ളപ്പൊക്കവും വരുന്നില്ല എന്ന നിരീക്ഷണത്തെക്കുറിച്ച് ഒരു പഠനം നടത്തേണ്ടതാണ്.

 

വീട് താഴാത്തതിൻെറ കാരണം പുരയിടം കട്ടയിട്ട് പോക്കാത്തതല്ല. വീട് ചെയ്യുന്നതിനുമുമ്പ് തറയിൽ എന്താണ് ചെയ്തത് അതിനെ ആശ്രയിച്ചിരിക്കും. എന്ന് Prof എൻ സുനിൽകുമാർ പറഞ്ഞു.

മങ്കൊമ്പ് പോലുള്ള സ്ഥലത്ത് ദീർഘവീക്ഷണത്തോടെ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി ചെയ്തിരുന്നാൽ. കുറേക്കാലത്തേക്ക് നിലനിർത്താൻ പറ്റിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിക്കും. ഇപ്പോൾ നമ്മുടെ കാഴ്ചപ്പാടിന് വ്യത്യാസം വന്നിരിക്കുന്നു. ഭൂമിക്കു മുകളിൽ ഉള്ള ആർഭാടമാണ് നമ്മളെ സംബന്ധിച്ച് വീട്. ഏറ്റവും വിസ്തൃതിയിൽ വീടുണ്ടാക്കുക എന്നതാണ് നമ്മൾ കാണുന്ന ഒരു കാര്യം. അല്ലാതെ എത്രകാലം ഉറച്ചുനിൽക്കണം എന്നുള്ളതിനെപ്പറ്റി യാതൊരു ചിന്തയും ഇല്ല അതിനുള്ള തയ്യാറെടുപ്പും എടുക്കുന്നില്ല. പണ്ടുള്ള കാഴ്ചപ്പാട് കാലങ്ങളോളം വീട് നിലനിൽക്കണം എന്നുള്ളതായിരുന്നു.

ഇതിൽ ഒരു പഠനം നടത്തേണ്ടതുണ്ട് ഏതൊക്കെ വീടുകൾ ഇപ്പോഴും നിലനിൽക്കുന്നു. ഏതൊക്കെ വീടുകൾ കേടുപാടുകൾ വന്നിട്ടുണ്ട്. ഇത് ഒരു പബ്ലിക്കേഷൻ ആക്കാൻ പറ്റിയ വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോകോൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതുപോലുള്ള പഠനങ്ങൾ പലയിടത്തും നടത്തുന്നുണ്ട് ഇവിടെ നടത്തിയിട്ടില്ല. ഒരു ചെറിയ കാലയളവിൽ ഇതിനെ മറികടക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കും. അത് നമ്മുടെ നിലനിൽപ്പിന്റെ ആവശ്യമാണ്.

 

നമ്മൾ പാടങ്ങൾ എപ്പോഴും പമ്പ് ചെയ്ത് വറ്റിച്ച് ഇട്ടിരുന്നാൽ ചുറ്റുമുള്ള ഭൂമി താഴ്ന്നു. അത് എങ്ങനെ സംഭവിക്കുന്നു?. പാടത്ത് വെള്ളം കെട്ടി നിൽക്കുന്ന പ്രദേശത്ത് അത്രപെട്ടെന്ന് താഴുന്നില്ല.

 

ജോർജ് ഇ എം കുറച്ചു നാളുകൾക്ക് മുൻപ് ഇതിൽ ഒരു ചർച്ചയുണ്ടായിരുന്നു എന്ന് പറഞ്ഞു. പുളിങ്കുന്ന് പള്ളി ചരിഞ്ഞപ്പോൾ പുഴയിലെ മണൽ ഇട്ട് ശരിയാക്കി ഇന്ന് പറഞ്ഞത് ഓർമ്മയുണ്ട്. വെള്ളത്തിലെ ( Buoyancy ) പ്ലവകത്വം വുമായി ബന്ധപ്പെട്ട എന്തോ സംഭവം ഇതിൽ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഉണങ്ങിയ സ്ഥലങ്ങൾ താഴുന്നതും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ താഴാതെ ഇരിക്കുന്നതും. ഉദാ: 25 കിലോ ഉള്ള കരിങ്കല്ല് കയ്യിൽ പിടിച്ച് വെള്ളത്തിൽ ഇറങ്ങിയാൽ കല്ല് വെള്ളത്തിൽ ആയാൽ ഉടനെ അതിൻെറ ഭാരം കുറയുന്നു. ഇങ്ങനെയുള്ള ശാസ്ത്രീയമായ പ്രതിപ്രവർത്തനങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടാകണം.

 

അവിടെ പള്ളിയുടെ ചരിവ് നിവർന്നു എന്നത് വിശ്വാസയോഗ്യമല്ല. എങ്കിലും പള്ളിയുടെ ചരിവ് നിന്നു എന്നത് നമുക്ക് വിശ്വസിക്കാം. അടിവശത്ത് വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടായിരുന്നു വെള്ളം മാത്രമല്ല ചെളി, മണ്ണ് ആ വഴിക്ക് ഒലിച്ചു പോയിരിന്നു. അങ്ങനെ പോകുമ്പോൾ പള്ളിക്ക് ചെരിവ് ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകണ്ട് I C ചാക്കോ സാർ അത് തടയാൻ ഈയൊരു നിർദ്ദേശം വെച്ചതും അതു ചെയ്തപ്പോൾ ചരിവ് നിൽക്കുകയും ചെയ്തു. കുറെ ഭാഗത്തെ മണ്ണിനെ ഒരുമിച്ച് പിടിച്ചു നിർത്താൻ സാധിക്കും. എന്ന് Prof. എൻ സുനിൽകുമാർ പറഞ്ഞു.

 

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർ വെള്ളപ്പൊക്ക ദുരിതങ്ങൾ കൂടുതൽ അനുഭവിക്കുന്നു. ദുരിതങ്ങൾക്ക് പരിഹാരം കാണാൻ പറ്റാത്ത ആളുകൾ അതിജീവിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ. അവരുടെ കുറഞ്ഞ സാമ്പത്തിക ശേഷിയിൽ നിന്നുകൊണ്ട് അവർക്ക്  കാര്യങ്ങളെ എങ്ങനെ അതിജീവിക്കാൻ പറ്റും എന്നുള്ള ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു.

 

നമുക്ക് പ്രതിഭാ പോഷണ കേന്ദ്രം ഉണ്ടാക്കണം. കുറച്ചു ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവരുടെ കഴിവുകളെ വളർത്തിയെടുക്കുന്നതിന് നമുക്ക് ഒരു സ്ഥാപനം ഉണ്ടാക്കണം. നമ്മുടെ പ്രശസ്ത മാന്ത്രികനും പ്രതിഭാശാലിയും ആയ മനു മങ്കൊമ്പ് ഇന്ന് നമ്മുടെ ഒപ്പമുണ്ട്. മനുവിനെ പോലുള്ള വ്യക്തികൾ മങ്കൊമ്പിൽ ഉള്ളപ്പോൾ ഇവിടെയുള്ള ചെറുപ്പക്കാർക്ക് ഇതിൽ നിന്നുള്ള ഒരു സമ്പർക്കത്തിന്റെ, ഒരു സത്സംഘത്തിന്റെ ഒരു ഗുണം ഉണ്ടാകും. അവർക്ക് ഒരു നേതൃത്വം കൊടുത്താൽ കുറച്ചു ചെറുപ്പക്കാരെകൂടി മുന്നോട്ടു കൊണ്ടുവരാൻ പറ്റും. എന്ന് ശ്രീ N N പണിക്കർ പറഞ്ഞു.

 

ആദ്യമായി മനു ഒരു ഓൺലൈൻ മീറ്റിങ്ങിൽ പ്രശസ്തനായ മാന്ത്രികനും ഇലക്ട്രോണിക്സിന്റെ മാന്ത്രികനും മനസ്സിലാക്കി നമ്മുടെയൊപ്പം കയറിയിട്ടുള്ളത്. 2018 ലെ മഹാപ്രളയ സമയത്തും കോവിഡ് കാലത്തും ഇവിടെ ഒരുപാട് കലാകാരന്മാർ ഉള്ളതായിട്ട് ശ്രീ മനു മങ്കൊമ്പ് പറഞ്ഞു. ഒരു കെട്ടിടം ഉണ്ടെങ്കിൽ ഒരുപാട് കലാകാരന്മാരെ സൗജന്യമായി പഠിപ്പിക്കാൻ ഒരു സഹായം ആകും.

കെട്ടിടം തയ്യാറാക്കി എടുക്കുന്നതിന് മുന്നോടിയായി കുട്ടികളെ പഠിപ്പിക്കണം എങ്കിൽ. YMPC ഹാൾ പൂർണ്ണമായി ഉപയോഗിക്കാം, സ്കൂളിലെ Facilities ഉപയോഗപ്പെടുത്താം എന്ന് ശ്രീ പണിക്കർ സാർ പറഞ്ഞു. ഇനി കെട്ടിടം വയ്ക്കുകയാണെങ്കിൽ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പരിശീലനശാല ഉണ്ടാക്കിയെടുക്കാം. ഇതിന് മറ്റ് വീടുകൾ വയ്ക്കുന്ന ചെലവ് ഇല്ല. എന്ന് രാം കിരൺ ഒരു നിർദ്ദേശം പറഞ്ഞു.

ഇതുപോലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കെട്ടിടം മനു മങ്കൊമ്പ് ചെയ്തിട്ടുണ്ട്. 70 കന്നാസുകൾ വെച്ചുകൊണ്ട് 2014ൽ ഉണ്ടാക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലും ഒരാൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പണിക്ക് ശ്രീ Dr N N പണിക്കർ സാർ സഹായിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു. ഇതിൻെറ പണി എത്രയും പെട്ടെന്ന് തുടങ്ങാം എന്നു പറഞ്ഞു. ഇതുപോലെ പുതിയ ആശയങ്ങൾ കൊണ്ടുവന്നാൽ കുട്ടനാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാം.

 

വെള്ളപ്പൊക്കത്തിന് ബണ്ടുകൾ ജൈവരീതിയിൽ ഉറപ്പിക്കാം എന്നുള്ള ഒരു ആശയം എൻ സുനിൽകുമാർ സാർ പറഞ്ഞു. പണികൾ ചെയ്യുന്ന ആളുകൾ മറ്റു രീതികൾ ചെയ്യാൻ തയ്യാറാവുന്നില്ല. (Work items) പണികളുടെ വിശദവിവരങ്ങൾ എന്തൊക്കെയെന്ന് ചോദിച്ചിട്ട് ഇതുവരെയും മറുപടി കിട്ടിയിട്ടില്ല. എന്തൊക്കെയാണെന്ന് അറിയാൻ സാധിച്ചാൽ ഗുണഭോക്താക്കളെ ജൈവ ബണ്ടിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു കൊടുക്കാൻ പറ്റുകയുള്ളു.

 

നീർകുന്നത്ത് കയർ മാറ്റിൽ ചെയ്തിരിക്കുന്ന പരിപാടി കണ്ടിട്ട് അത് സ്വികാര്യമല്ല എന്നാണ് പറയുന്നത്. കയർ മാറ്റ് ചെയ്തിരിക്കുന്നത് നേരായ രീതിയിൽ അല്ല. നാട്ടുകാർക്ക് അത് ഉപദ്രവമായി മാറുന്നു. കയർ മാറ്റ് വേസ്റ്റ് ഇടുന്ന സ്ഥലമായി മാറിയിരിക്കുന്നു. കനകാശ്ശേരിയിൽ Prof സുനിൽകുമാർ പോയപ്പോൾ ഇതുപോലെ കണ്ടിരുന്നു. അവിടെ ഉപയോഗിച്ച കയർ മാറ്റ് കൊണ്ട് പ്രയോജനം ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നുണ്ട്. ഉപകാരത്തെക്കാൾ ഉപദ്രവം ആണ് ഉണ്ടാക്കിയത്.

 

നമ്മുടെ കുട്ടനാട് പാക്കേജിന്റെ അവലോകനത്തെപ്പറ്റി പലപ്പോഴായി ചർച്ച ചെയ്തിട്ടുണ്ട് M S സ്വാമിനാഥൻ ഫൗണ്ടേഷന്റെ Dr ബാലരവി ഏഷ്യാനെറ്റിൽ പറഞ്ഞത് ശരിയായിട്ടുള്ള ഫണ്ട് വിനിയോഗമല്ല നടന്നത്.

കാര്യം ശരിയാണ് എന്ന് Dr കെ ജി പത്മകുമാർ പറഞ്ഞു. അതുപോലെ തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ നിർമ്മിക്കുന്നതിന് 8.4 കോടി രൂപ മുടക്കി. ഇപ്പോൾ ഷട്ടർ വഴി ഉപ്പുവെള്ളം കയറുകയാണ്. അടുത്ത് നിർമ്മിക്കുന്നതിന് പുതിയ കരാർ കൊടുത്തിരിക്കുകയാണ്. ഇവിടെ ഉദ്യോഗസ്ഥ സംവിധാനം വളരെ മോശമാണ്.

 

 

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 57, 2021. ആഗസ്റ്റ്.21 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 57,  2021.08.21 ശനിയാഴ്ച

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ എൽ. പങ്കജാക്ഷൻ, ശ്രീ N ബാബു കൊടുവ, ശ്രീമതി ആതിര എം കുമാർ, ശ്രീ കെ ബ്രഹ്മാനന്ദൻ, Prof എൻ സുനിൽകുമാർ, ശ്രീ ശ്രീനാഥ്, Dr കെ ജി പത്മകുമാർ, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി.

 

 

ഇന്ന് തിരുവോണം. ആശംസകൾ നേർന്നു കൊണ്ട് ഓണത്തെക്കുറിച്ച് Dr. N N പണിക്കർ സാർ പറയുകയുണ്ടായി. യാതൊരു വിധത്തിലുള്ള പോരായ്മകളും ഇല്ലാത്ത ഒരു ലോകം ഉണ്ടായിരുന്നു. അവിടുന്നാണ് നമ്മൾ തുടങ്ങേണ്ടത്. അതിൻെറ ഓർമ്മയ്ക്കാണ് ഓണം ആഘോഷിക്കുന്നത്. ആദർശ വ്യവസ്ഥിതി ഉണ്ടായിരുന്ന ഒരു ലോകത്ത് ജീവിച്ചവരാണ് നമ്മൾ. നാടിന് വളർച്ച ഉണ്ടാവാൻ വേണ്ടി നമ്മൾ കഴിയുന്നത് ചെയ്യുന്നു എന്നുള്ള ഒരു ആശയമാണ് നാട്ടുകൂട്ടത്തിന് ഉള്ളത്. നല്ല ഒരു കാലമായിരുന്നു ഉണ്ടായിരുന്നത് അതിനെ തിരിച്ചുപിടിക്കണം. പുനരുജ്ജീവനത്തിനാണ് പ്രാധാന്യം അത് നേടിയെടുക്കും. സാമൂഹ്യ പുരോഗതിക്കുള്ള പല കാര്യങ്ങളും വിഭാവന ചെയ്യാൻ പറ്റിയ നേതൃത്വം ഇവിടെ ഉണ്ടായിട്ടുണ്ട്.

 

ഓണത്തിനും നാട്ടുകൂട്ടത്തിനും ആദർശ വ്യവസ്ഥിതി സമാനമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ട് നമ്മൾ മുന്നോട്ടു പോവുകയാണ്. നാട്ടുകൂട്ടത്തിന്റെ പ്രവർത്തനവും കൂടിച്ചേരലും ലക്ഷ്യമാക്കുന്നത് നാടിന്റെ പുനരുജ്ജീവനത്തിനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആണെങ്കിൽ പോലും പലരും പങ്കെടുക്കാൻ ഇപ്പോഴും ആവേശം കാണിക്കുന്നുണ്ട്. എന്ന് ശ്രീമതി ആതിര M കുമാർ പറഞ്ഞു.

 

മലയാളികൾ ലോകത്തെവിടെയുണ്ടെങ്കിലും ഓണം ആഘോഷിക്കും. ഒത്തൊരുമയുടെ വികാരവും സന്ദേശവും നമുക്ക് എല്ലാവർക്കും ലോകത്തെ കാണിച്ചുകൊടുക്കാം. എല്ലാ ജോലിക്കും അതിൻെറതായ പ്രാധാന്യവും മഹത്വവും ഉണ്ട്. രാഷ്ട്രീയ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ പ്രായഭേദമന്യേ ഓണം മനസ്സുകൊണ്ട് ആഘോഷിക്കാൻ സാധിക്കട്ടെ. എന്ന് Prof എൻ സുനിൽകുമാർ സാർ പറഞ്ഞുകൊണ്ട് ഒരു ഓണപ്പാട്ട് പാടി സന്തോഷം പങ്കുവെച്ചു.

 

സ്വരാജ് സാധന എന്നുള്ള ഒരു ആശയം നാട്ടുകൂട്ടത്തിലാണ് ആദ്യമായിട്ട് കൊണ്ടുവരുന്നത്. എല്ലാവരും ഒരു കൃത്യ സമയത്ത് വൈകിട്ട് 7 മണിക്ക് 7 മിനിറ്റ് നേരത്തേക്കാണ് ചെയ്യുന്നത്. ഒരു പരീക്ഷണമാണ്. ആ സമയം നമ്മൾ ഒരുമിച്ച് ചിന്തിക്കുന്നു. നമുക്ക് സ്വരാജ് വേണം. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഒരു ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആകണം എന്നുള്ള ബോധം, അതിനു വേണ്ടി സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ് സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്. ഈ ആശയം Dr. എൻ എൻ പണിക്കർ വിശദീകരിച്ചു.

 

ശ്രീ എൽ പങ്കജാക്ഷൻ ഒരു സന്തോഷ വാർത്ത അറിയിച്ചു. ഇവിടെ അവതരിപ്പിച്ച സ്വരാജ് സാധന എന്ന 7 മിനിറ്റ് പരിപാടിയിൽ കായികാദ്ധ്വാനം എന്ന് പറഞ്ഞ കാര്യം നമ്മുടെ സംസ്ഥാനത്തിൽ ഒരു പരിപാടിയായി ഏറ്റെടുത്തിട്ടുണ്ട്. എല്ലാവരും തൊഴിലുറപ്പ് പദ്ധതിയിൽ “job card” എടുക്കുക എന്നുള്ളതും അതോടൊപ്പം തൊഴിലാളികളോടൊപ്പം

പോയി ഒരു വർഷത്തിൽ പത്ത് ദിവസം എങ്കിലും ജോലി ചെയ്യണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. അത് ജനങ്ങളുടെ അടുത്ത് ഇടപഴകാനും ഈ ശ്രമദാനത്തിന്റെ മറ്റൊരു പുതിയ രൂപമാണ്. ഗ്രാമസഭ മൂവ്മെന്റിൽ നിൽക്കുന്ന എല്ലാവരും അതിന്റെ അകത്ത് ആവണം എന്നാണ് തീരുമാനം.

 

ഗ്രാമ സംരക്ഷണ വികസന സമിതിയുടെ പ്രവർത്തനത്തിൽ കിഴക്കേ മംഗല പള്ളിയിൽ മാതൃകാ പരിസര നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ചിങ്ങം ഒന്നിന് കൃഷിയുടെ ഉദ്ഘാടനം നടന്നു. നാട്ടുകൂട്ടത്തിന്റെയും മറ്റുള്ളവരുടെയും പിന്തുണ എടുത്തു പറയേണ്ടതാണ്. നാട്ടുകൂട്ടം നൽകിയ പ്രചോദനമാണ് ഈ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കാൻ തുണയായത്. എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു. Prof സുനിൽകുമാർ സാർ വളരെ ആത്മാർത്ഥമായി ഓരോ കാര്യത്തിലും സഹായിച്ചു. ഈ പരിപാടികൾ ഇവിടം കൊണ്ട് നിർത്തുവാൻ ഉദ്ദേശിക്കുന്നില്ല. ഗ്രാമ സംരക്ഷണ വികസനം എന്ന കാഴ്ചപ്പാട് ഗ്രാമത്തെ സംരക്ഷിച്ചുകൊണ്ട് ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുക എന്നതാണ്.

 

മാതൃകാപരമായി ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗിക്കാതെ പുതിയ പ്രകൃതികൃഷി രീതികൾ ചെയ്യുക. നട്ടുവളർത്താൻ ആണെങ്കിൽ തേങ്ങയുടെ തൊണ്ട് കൊണ്ട് ജൈവരീതിയിൽ പൂച്ചട്ടി ഉണ്ടാക്കാം. നടുമ്പോൾ ഒന്നും മാറ്റാതെ തന്നെ മുഴുവനായിട്ട് മണ്ണിലൊട്ട് ഇറക്കിവെച്ച് നടാം.

കിഴക്കേ മംഗല പള്ളിയും പരിസരവും നല്ല വളക്കൂറുള്ള മണ്ണാണ്. അതുകൊണ്ട് അവിടെ മറ്റു വളങ്ങളുടെ ആവശ്യമില്ല. അവിടെ ഒരു കുളമുണ്ട്. തോടും ഉണ്ട്. അവിടെ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുക എന്നത് ചെറിയ പ്രശ്നങ്ങൾ കൊണ്ടാണ്. ഒഴുകിപ്പോകാൻ അനുവദിക്കുക. പ്രശ്നങ്ങൾ പരിഹരിച്ചാൽ വെള്ളക്കെട്ട് ഉണ്ടാകാതെ നിലനിർത്താൻ കഴിയും. വെള്ളം പൊങ്ങി കിടക്കുന്ന അവസ്ഥയിൽ അതിന് അനുയോജ്യമായ രീതിയിൽ കൃഷി ചെയ്യുക. നമ്മുടെ ശ്രീ ലിനു പോളയുടെ പുറത്ത് കൃഷി ചെയ്യുന്നുണ്ട് എന്നത് ഒരു മാതൃകയാണ്. എന്ന് Dr N N പണിക്കർ സാർ പറഞ്ഞു.

 

ഇതിൽ വസ്തു ഉടമകളുടെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്, ആവശ്യമാണ്. ഇതിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും ഈ ഗ്രൂപ്പ് വഴിയും കിട്ടുന്നുണ്ട് എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു.

 

മറ്റു പലയിടത്തു നിന്നും  ഉപയോഗം ഇല്ലാത്തതും നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നതും ആയ വസ്തുക്കൾ കൃഷിക്ക് ഉപയോഗിക്കുന്നു. ഉദാ: പഴയ ഓടുകൾ കുത്തി നിർത്തി മണ്ണ് നിറച്ച് കൃഷി ചെയ്യുന്നു. എല്ലാവർക്കും ഇതൊരു മാതൃകയായി കാണിക്കാം. എന്ന് ശ്രീ എൻ എൻ പണിക്കർ സാർ ഓർമ്മപ്പെടുത്തി.

 

അനാവശ്യ നിർമ്മിതികൾക്ക് എതിരായി ഉപവാസ സമരം നല്ല വിജയമായിരുന്നു. എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ജനശ്രദ്ധ ആകർഷിക്കാൻ വേണ്ടിയുമാണ് അത് നടത്തിയത്. പ്രശ്ന പരിഹാരം കേന്ദ്രവുമായി സഹകരിച്ചുള്ള ഭാരത് മാല പദ്ധതി ആണെന്ന  ഒരു നിർദ്ദേശം കൊടുക്കാൻ പറ്റി. അതിനോടൊപ്പം അശാസ്ത്രീയമായ സെമി എലിവേറ്റഡ് ഹൈവേകൾ ഒഴിവാക്കുക. ജല നിർഗമന സാധ്യതയില്ലാത്ത കലുങ്കുകളും കോസ് വേകളും ഒഴിവാക്കുക ഇതൊക്കെ നമുക്ക് കർക്കശമായി പറയാം. ഇതിൽ ഏതിലെങ്കിലും ഗവൺമെന്റ് ഒരു മുൻകൈ എടുത്താൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാം. ഇനി അത് മുന്നോട്ടു നയിക്കേണ്ടത് ജനപ്രതിനിധികളും കൂടെയാണ്. നമ്മൾ ഉന്നയിച്ച പ്രശ്നങ്ങൾ അവർ പരിശോധിച്ചിട്ട് പരിഹരിക്കാവുന്നതേയുള്ളൂ. അതിന് അവർ തയ്യാറാവുന്നില്ല എങ്കിൽ മറ്റു മാർഗ്ഗങ്ങൾ നമുക്ക് എടുക്കേണ്ടിവരും.

 

ശ്രീ പത്മകുമാർ സാർ മങ്കൊമ്പിൽ നേരിട്ട് പോയതിനെപ്പറ്റി പറയുകയുണ്ടായി. Dr. എം എസ് സ്വാമിനാഥന്റെ കുടുംബവീട് താഴ്ന്നുപോയി. എല്ലായിടത്തും വെള്ളക്കെട്ടാണ്. ഒരു ദീർഘ വീക്ഷണത്തിൽ കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ പ്രശ്നം സങ്കീർണമായിട്ടുള്ള പ്രദേശം മങ്കൊമ്പാണ്. ഈ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം.

 

Prof സുനിൽകുമാർ സാർ പറഞ്ഞു സ്ഥലങ്ങൾ താഴുന്നത് പരിഹരിക്കാൻ അത്ര എളുപ്പമല്ല. അവിടുത്തെ റോഡ് പോലും വെള്ളത്തിലാണ്. ചാൽ ഉണ്ടാക്കിയിട്ടും കാര്യമില്ല, പമ്പ് ചെയ്യതിട്ടും കാര്യമില്ല. ഒഴുകി പോകാനായിട്ട് അവിടെയുള്ള ജലാശയങ്ങൾ നാട്ടുകാരുടെയും സർക്കാരിന്റെയും  സഹായത്തോടെ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഇതിന് വേണ്ട സാങ്കേതികമായ സഹായങ്ങൾ നമ്മൾക്കും ചെയ്തു കൊടുക്കാൻ പറ്റും.

 

ജനവാസ കേന്ദ്രങ്ങളിൽ ഉള്ള വെള്ളക്കെട്ട് എത്രയോ ദയനീയമാണ്. കിഴക്കേ മംഗലപ്പിള്ളി വീട് താഴ്ന്നിട്ടില്ല. ശ്രീ വെങ്കിടേശ്വരന്റെ അച്ഛൻ വീട് ഉണ്ടാക്കിയപ്പോൾ തേക്കിൻ കഴ കൊണ്ടുള്ള കുറ്റികൾ നാട്ടി. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ നല്ല ഗുണമേന്മ ഉള്ളതാണ്. ഉദാഹരണം ചെമ്പ്, പിച്ചള, നല്ല മണൽ. പക്ഷേ അവരുടെ പുരയിടത്തിൽ ഇപ്പോഴും വെള്ളം കെട്ടി നിൽക്കുന്നു. ചുറ്റും പറമ്പ് താഴ്ന്നിട്ടുണ്ട്.

 

പുളിങ്കുന്ന് എൻജിനീയറിങ് കോളേജിന് ഈ പ്രശ്നത്തെ പറ്റി സൂക്ഷ്മമായി പഠിക്കാനുള്ള ഒരു അവസരമാണ് ഇത് എന്ന് ശ്രീ എൻ എൻ പണിക്കർ സാർ പറഞ്ഞു. ഈ വിഷയത്തെപ്പറ്റി പ്രഗൽഭർ ലോകത്ത് എവിടെയുണ്ടോ അവരുമായി ചേർന്ന് പഠനം നടത്തുക. എന്തുകൊണ്ട് ഇവിടെ ഇത്രയും പെട്ടെന്ന് താഴ്ന്നു?. എല്ലായിടവും ഒരുപോലെ താഴാൻ വഴിയില്ല. മണപ്പള്ളി പാടശേഖരത്തിനോട് ചേർന്നുകിടക്കുന്ന ഭൂമി വളരെ പെട്ടെന്ന് താഴ്ന്നു. പാടശേഖരങ്ങളിൽ എപ്പോഴും വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട് ഇതിനെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്.

 

ഇപ്പോഴത്തെ സാഹചര്യം രൂക്ഷമായതുകൊണ്ട് ഇതിന് ഒരു “Global solution” ആവശ്യമാണ്. എന്ന് ശ്രീ N സുനിൽകുമാർ സാർ പറഞ്ഞു. അതു കഴിഞ്ഞാൽ മാത്രമേ “Local level solution” നിർദ്ദേശിക്കാൻ സാധിക്കൂ. ഇപ്പോൾ വീടുകൾ വെക്കുന്നത് തൂണുകൾക്ക് മുകളിലായി ആണ്. ഇതിൽ ഫൗണ്ടേഷൻ ശരിയായ രീതിയിൽ അല്ല എങ്കിൽ കുറച്ചുനാൾ കഴിയുമ്പോൾ ചരിവോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവാൻ സാധ്യതയുണ്ട്. Natural settlement കൂടാതെ, കെട്ടിട നിർമ്മാണ രീതി, പുറത്തു കൊടുക്കുന്ന ഭാരം/കല്ല്, ഭൂമിയുടെ മുകളിൽ ഭാരം ചെലുത്തുന്നത്, വണ്ടികളുടെ ഭാരം ഇതെല്ലാം കൊണ്ട് ഭൂമി താഴുന്നു.

 

 ഇവിടുത്തെ ആറ്റിലെ ആഴം കുറഞ്ഞിരിക്കുന്നു. വെള്ളം ഒഴുകി പോകുന്നില്ല. പണ്ട് ഈട് കുത്തുക എന്ന പ്രക്രിയ ഉണ്ടായിരുന്നു. എല്ലാ വർഷവും ചെളി, കട്ട, മണ്ണ് എന്നിവ മാറ്റി കരയ്ക്കിട്ട് കര പൊക്കിക്കൊണ്ടിരുന്നു. ഇത് കുറച്ചു കാലമായി നടക്കുന്നില്ല. അതിൻെറ പ്രത്യാഘാതം ഉണ്ട്. തണ്ണീർമുക്കം ബണ്ട് വരെ ഒഴികിയാലും അവിടെ വന്നുകഴിഞ്ഞാൽ വളരെ പതുക്കെയാണ് ഒഴുകുന്നത്. കടലിലേക്ക് വാർന്നു പോകുന്നത് അവിടെ നടക്കുന്നില്ല. അടിയിൽ എക്കലും കല്ലും മണ്ണും പ്ലാസ്റ്റിക്കും എല്ലാം അടിഞ്ഞു കിടക്കുകയാണ്. ആദ്യമായി ഇവിടെ ഒരു ശുചീകരണം നടക്കണം. ഒരു ഡാം ഉണ്ടാക്കിയാൽ എത്ര ഉയരം വരെ വെള്ളം പുറകോട്ട് ഉയർന്ന് കിടക്കും എന്നതിനെപ്പറ്റി ഒരു പഠനം നടത്താറുണ്ട്. ഇങ്ങനെ കിട്ടുന്ന water level (Backwater Curve) കുട്ടനാട്ടിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും മനസ്സിലാക്കാൻ സഹായിക്കുമെന്ന് Dr. എൻ എൻ പണിക്കർ സാർ പറഞ്ഞു.

 

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ച ചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 56, 2021. ആഗസ്റ്റ്.14 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം 2021.08.14 ശനിയാഴ്ച

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ E M ജോർജ്, ശ്രീ C K രാധാകൃഷ്ണപിള്ള, ശ്രീ R S ശ്രീകുമാർ, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീ ആന്റെണി എം വി, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, Prof എൻ സുനിൽകുമാർ.

 

കുശലാന്വേഷണങ്ങൾക്ക് ശേഷം കൃത്യം 7.30 ന് മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

” പുതിയ ലോകം പുതിയ വഴി” എന്ന ആശയം Dr. എൻ എൻ പണിക്കർ അവതരിപ്പിച്ചു. സ്വരാജ് നേടിയെടുക്കാൻ എല്ലാവരും ലോകത്തെല്ലായിടത്തും ഒരേസമയം ഒരു ശ്രമം/ധ്യാനം/സത്ഭാവന ആഗസ്റ്റ് പതിനഞ്ചാം തീയതി മുതൽ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് 7 മിനിറ്റ് വീതം ചെയ്യുന്നു.

ചെയ്യുന്നതിന്റെ ഉദ്ദേശം ഒരു സ്പന്ദനം അതിൽ നിന്ന് ഒരു സുസഹാ [സിനേർജി synergy] ഉണ്ടാകുന്നതിന് വേണ്ടിയാണ്.

 

ശാരീരിക ശ്രമം കർമ്മകുശലതക്കുള്ള സാധന, എല്ലാവർക്കും സ്വരാജ് നേടാനുള്ള സഹായം ഇവ ഓർമപ്പെടുത്തുന്ന ഒരു ക്രിയയാണ്. അതിൽ നിന്ന് ഉണ്ടാകുന്ന സ്വയം ശാക്തീകരണവും സുസഹയും സുനർജിയും ഒരു സ്പന്ദനമായി വ്യാപിക്കുകയും നിലനിൽക്കുകയും ചെയ്താൽ സ്വരാജ് എല്ലാവർക്കും പ്രാപ്തമാകും.

 

ഒരു അടിയന്തരാവസ്ഥ നിയമത്തിൻെറ ഭാഗമായി ജനങ്ങളിലേക്ക് രോഗഭയം വ്യക്തി സ്വാതന്ത്ര്യങ്ങളിലെക്ക് ഉള്ള കയ്യേറ്റം അധികാര ദുരുപയോഗം പണം ഉണ്ടാക്കൽ ഇവ ഇന്നു നടക്കുന്നുണ്ട്.

 

ഇങ്ങനെയുള്ള ഒരു സാഹചര്യം ഭാവിയിൽ ഉണ്ടാകരുത്. അതിനു വേണ്ടിയുള്ള ഒരു തുടക്കമാണ് ഇത്.

 

ശ്രീ അയ്യപ്പ പ്രസാദ് കിഴക്കേ മംഗലപ്പള്ളിയുടെ പുരോഗമനത്തെ കുറിച്ച് സംസാരിച്ചു. മാതൃകാപരമായി കൃഷി ചെയ്യുന്നതിന്. കെട്ടിടവും പരിസരവും സംരക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനും മറ്റുള്ളവർക്ക് ഒരു മാതൃക ആകുന്നതിനും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

 

പുറത്ത് നമ്മുടെ ഒരു ഓഫീസ് പോലെ ഒരു സ്ഥലം ആയിട്ട് തുടരാൻ ആണ് ഉദ്ദേശം. ഗ്രാമസംരക്ഷണ വികസന സമിതി നവംബറോടുകൂടി ഇത് ഒരു രജിസ്ട്രേഡ് സംഘടനയായി മാറ്റാനാണ് ഉദ്ദേശം. നമ്മുടെ ഗ്രാമത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.

 

പാടശേഖരത്തിലെ സംരക്ഷണം ഉറപ്പാക്കുക. നാടിന്റെ പുറംബണ്ട് സംരക്ഷണം. എന്ന ആശയമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

 

ശ്രീ N N പണിക്കർ സാർ വെള്ളക്കെട്ട് ഉണ്ടാകുന്നതിനെ കുറിച്ച് പറഞ്ഞു. കലിങ്കു വഴി വെള്ളം തോട്ടിലേക്ക് പോകാൻ കണക്ഷൻ പലരും കൊടുക്കാറില്ല. പാടശേഖരത്ത് ഉള്ള ആളുകൾ കൃഷി ചെയ്യുന്നതിന് വേണ്ടി കലിങ്കുകൾ അടയ്ക്കുന്നു. വെള്ളം ഒഴുകി പോകാൻ മറ്റു സ്ഥലങ്ങൾ ഉണ്ടെങ്കിൽ ഒരു പരിഹാരം ആകുമായിരുന്നു.

അതിനോടൊപ്പം സമഗ്രമായിട്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്തുക. ഒൻപത് പത്തുമാസം വരെ വെള്ളക്കെട്ടാണ്. വെള്ളപ്പൊക്കം പണ്ട് ഉണ്ടായിരുന്നു അതുപോലെ ഏതാനും ദിവസങ്ങൾ മാത്രമായി ലഘൂകരിക്കാൻ സാധിച്ചാൽ അത് നാടിന് ഒരു നേട്ടമാകും.

 

അടുത്ത ലക്ഷ്യം പൊന്മേലാക്കൽ പാടശേഖരം കൃഷിയോഗ്യം അക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ്.

 

ചിങ്ങം ഒന്നിന് മാതൃകാപരമായ കൃഷി ഉദ്ഘാടനമാണ്. കൃഷിക്ക് പ്ലാസ്റ്റിക്കിനു പകരം മാതൃകാപരമായ ജൈവ രീതിയിലുള്ള ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന ഒരു ആശയം ഉണ്ട്.

 

ചിദംബരമഠം കോന്ത്യാട ബോട്ട് ജെട്ടി റോഡിനെക്കുറിച്ച് സംസാരിച്ചു. ഒരു പ്രശ്നം ഉള്ളത്. എത്തേണ്ട അറ്റം വരെ പണി എത്തുന്നില്ല എന്നതാണ്. ബോട്ട് ജെട്ടി വരെ എത്തിയാൽ മാത്രമേ ഈ പ്രോജക്റ്റ് കൊണ്ട് പ്രയോജനം ഉണ്ടാകു.

 

ശ്രീ ആന്റെണിയും കൂടെയുള്ള മൂന്നുപേരും നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചു. അതിനോടൊപ്പം പ്രതിപക്ഷനേതാവ് വി വി സതീശനെ കണ്ടു. കുട്ടനാടിന്റെ പ്രശ്നം രണ്ടുദിവസത്തിനകം ടേക്കപ്പ് ചെയ്യുന്നതിന് അദ്ദേഹം വാഗ്ദാനം നൽകി.

 

ശ്രീ സുനിൽകുമാർ സാറും ശ്രീ Dr. പത്മകുമാർ സാറും അടങ്ങുന്ന 20 അംഗ സംഘം കുട്ടനാടിൻെറ പ്രശ്നങ്ങളെപ്പറ്റി ചർച്ച നടത്തി. ജനപ്രതിനിധികൾ കുട്ടനാട്ടിൽ വന്നിട്ട് ഒന്നാം കുട്ടനാട് പാക്കേജിന് വേണ്ടി ചർച്ചക്കു വരാൻ അവർ തയ്യാറാകുന്നില്ല.

 

ജനപ്രതിനിധികൾക്ക് പോലും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി ഒരു വ്യക്തതയില്ല. എല്ലാ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് കേന്ദ്രത്തിലേക്ക് ഒന്ന് സമീപിക്കണം എന്ന് കുമ്മനംജി യോഗത്തിൽ നിർദ്ദേശിച്ചു എന്ന് പറഞ്ഞു.

 

പമ്പാനദിയുടെ വളവ് നേരെയാക്കുന്നതിന് ബണ്ട് ഉണ്ടാക്കുന്നതിന്റെ പദ്ധതി നടപ്പാക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പ്രത്യാഘാതങ്ങളെ കുറിച്ചും പഠനം നടത്തിയിട്ടില്ല. കുട്ടനാട് കണ്ടിട്ടില്ലാത്തവരാണ് പദ്ധതിക്ക് എല്ലാ പ്ലാനിങ്ങും നടത്തുന്നത്.

 

AC റോഡിലെ സെമി എലിവേറ്റഡ് ഹൈവേ ജനങ്ങളെയും അവരുടെ കൃഷിയും ബാധിക്കുന്നു. ഭാരത് മാല പദ്ധതി വന്നുകഴിഞ്ഞാൽ സെമി എലിവേറ്റഡ് ഹൈവേ പൊളിച്ചു കളയേണ്ടിവരും. പൊളിച്ചു മാറ്റേണ്ടി വന്നാൽ ജനങ്ങളുടെ 740 കോടി രൂപ നഷ്ടമാവുകയാണ് ചെയ്യുന്നത്. ഈ പദ്ധതി ഭാരത് മാല പദ്ധതിയുമായി ലിങ്ക് ചെയ്താൽ വളരെ ഉപകാരപ്പെടും.

 

ഏതു പദ്ധതികളും തുടങ്ങുന്നതിനു മുൻപ് ശരിയായ രീതിയിൽ സുതാര്യമായി ആ മേഖലയിൽ ഉള്ളവരുമായി ചർച്ചകൾ നടക്കണം. ജനകീയാസൂത്രണം വഴി  ഒരു പദ്ധതി ഉണ്ടാകുമ്പോൾ അതിന് പൊതുജന പിന്തുണയും ഉണ്ടാകും. കൊടുത്ത നിവേദനങ്ങൾ ഒന്നും വേണ്ടത്ര രീതിയിൽ പരിഗണിച്ചിട്ടില്ല.

 

കുട്ടനാട്ടിൽ റോഡുകൾ ഉയർത്തുക എന്നുള്ള ഒരു കാഴ്ചപ്പാട് പൊതുവിൽ കണ്ടുവരുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള മാർഗ്ഗങ്ങൾ അടഞ്ഞ് മലിനജലം കെട്ടികിടക്കുന്നു. ഇത് നമുക്ക് ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു.

 

 

9.00 ന് യോഗം പിരിഞ്ഞു,

 

അടുത്ത ശനിയാഴ്ച 7.30ന് വീണ്ടും കാണാം.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 55, 2021. ആഗസ്റ്റ്.07 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം 2021.08.07 ശനിയാഴ്ച

 

 കുറിപ്പുകൾ

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ജോർജ്ജ് E M, ശ്രീ മിഥുൻ കൃഷ്ണൻ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഗോകുൽരാജ്, ശ്രീ ശ്രീനാഥ് ശ്രീകുമാർ, ശ്രീ K K കൃഷ്ണകുമാർ, ശ്രീ അർജുൻ സുഭാഷ്, ശ്രീ ആർ എസ് കുമാർ, Prof എൻ സുനിൽകുമാർ, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ അയ്യപ്പ പ്രസാദ്, Dr. K G പത്മകുമാർ, ശ്രീ രാധാകൃഷ്ണപിള്ള C K.

 

കുശലാന്വേഷണങ്ങൾക്ക് ശേഷം കൃത്യം 7.30 ന് മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

പിന്നിട് നടന്നത് അനുശോചന പ്രകടനമാണ്. നമ്മൾ നന്നാക്കിയ ഇളവുമ്പക്കചിറ തോടിൻെറ അറ്റത്ത് താമസിച്ചിരുന്ന. തങ്കപ്പൻ ക്യാൻസർമൂലം നിര്യാതനായി. മദ്യപാനത്തിന്റെയും ദാരിദ്ര്യത്തിന്റെയും വെള്ളക്കെട്ടിന്റെയും ഇരയായിരുന്നു.

സുപ്രസിദ്ധ കഥകളി നടൻ നെല്ലിയൊട് വാസുദേവൻ നമ്പൂതിരിയുടെ മരണം. പതിവായ സന്ധ്യാവന്ദനം കഴിഞ്ഞ് കഞ്ഞി കുടിച്ച് മകളും പേരക്കുട്ടികളുമായി നാമജപത്തിൽ ശാന്തമായ ഒരു വേർപാടായിരുന്നു എന്ന് Dr N N പണിക്കർ പറഞ്ഞു.

 

നമ്മുടെ സാഹിത്യകാരൻ Prof കെ പി ശശിധരന്റെ ഭാര്യ ഇന്ന് അന്തരിച്ച നാരായണി കുഞ്ഞമ്മയ്ക്കും അനുശോചനം രേഖപ്പെടുത്തി.

 

സുപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥന്റെ 96 ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിൻെറ അനന്തരവൻ Er. കെ കെ കൃഷ്ണകുമാർ, Dr N N പണിക്കർ, Dr KG പത്മകുമാർ എന്നിവർ സംസാരിച്ചു.

 

ഇന്നലെയായിരുന്നു ഹിരോഷിമാ ദിനം. വീണ്ടും നാഗസാക്കിയിൽ ഒമ്പതാം തീയതി ആണവബോംബ് വർഷിച്ചു. മഹാത്മാഗാന്ധി ആ സമയത്ത് ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് പൂർണമായി വിശ്വാസമായി അഹിംസ മാത്രമേ ഉള്ളൂ ഇനി ഭാവിയിൽ ലോകത്തിന് ഗതി. ഹിംസയുടെ മാർഗ്ഗത്തിൽ പോയാൽ ലോകം നശിച്ച് വെണ്ണിറാകും.

നാളെ ക്വിറ്റിന്ത്യാ ദിനം. ഇന്ന് കൈത്തറി ദിനം .

 

കഴിയുന്നിടത്തോളം ആരെയും ആശ്രയിക്കാതെ സ്വയം ചെയ്യണം അതാണ് സ്വരാജ്. ഇന്ന് ലോകത്ത് നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നമ്മളെക്കൊണ്ട് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ശുദ്ധവായു ശ്വസിക്കണമോ. എന്തെങ്കിലും കാര്യം ചെയ്യണമോ. ഇങ്ങനെ പല കാര്യങ്ങളിലും നമുക്ക് സ്വാതന്ത്ര്യം ഇല്ലാതെ ഒരു കാലഘട്ടം വന്നിരിക്കുകയാണ്. അതിനുകാരണം ഒരു രോഗ ഭയമാണ്.

 

അതിൻെറ അടിസ്ഥാനത്തിൽ ഒരുപാട് തെറ്റായ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇനി അത് ഉണ്ടാകാതിരിക്കാൻ ശ്രീ പണിക്കർ സാർ ഒരു നിർദ്ദേശം പറഞ്ഞു. എല്ലാ ദിവസം ഒരു കൃത്യ സമയത്ത് ലോകത്തുള്ള എല്ലാവരും ഒരു ധ്യാനം / ശ്രമദാനം ചെയ്യണം. അവരവരുടെ രീതിയിൽ വീട്ടിൽ ചെയ്താൽ മതി ഒരിടത്തും കൂടെണ്ട കാര്യമില്ല.

 

ശ്രീ സുനിൽകുമാർ സാർ ഒരു അഭിപ്രായം പറയുകയുണ്ടായി. കുട്ടനാട്ടിൽ കോൺട്രാക്ടർമാർക്ക് മാത്രം പണം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി വികസനങ്ങളെ മാറ്റരുത്. നമുക്ക് അനുയോജ്യമായ വികസനമാണ് വേണ്ടത്. അതിനുള്ള കോൺട്രാക്ട് ആണ് കുട്ടനാട്ടിൽ കൊടുക്കാൻ.

 

സെമി എലിവേറ്റഡ് ഹൈവേ നമ്മുടെ ഭാവി വികസനത്തിന് അപകടമാണ്. അത് മാലിന്യം നിക്ഷേപം ചെയ്യാനുള്ള ഒരു സ്ഥലമായി മാറും എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി സാർ ഓർമ്മപ്പെടുത്തി.

 

ആറ് കൊച്ചു വള്ളങ്ങളുടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. വള്ളങ്ങൾ കിട്ടേണ്ട ആളുകൾ ഇടയ്ക്ക് പോയി നോക്കണം. പണി ഏതുവരെ ആയി എന്ന് അന്വേഷിക്കണം. അവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്താൽ ഒരു പ്രചോദനമാകും. നമ്മുടെ ഉദ്ദേശം പ്രതിഭാവികസന കേന്ദ്രം ഉണ്ടാക്കുക എന്നുള്ളതാണ്. ഇങ്ങനെയുള്ള ചെറുപ്പക്കാർക്ക് പരിശീലനത്തിനുള്ള ഒരു കേന്ദ്രം ഉണ്ടാക്കുക എന്നതാണ്, മനു മങ്കൊമ്പിന്റെ നേതൃത്വത്തിൽ.

ശ്രിമതി ആതിര വള്ളം തുഴഞ്ഞു നോക്കിയതിന്റെ അനുഭവം പങ്കുവെച്ചു.

 

ശ്രീ കൃഷ്ണകുമാർ സാർ, മങ്കൊമ്പ്കാർക്ക് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് നമ്മുടെ മൊബൈൽ സിഗ്നൽ സ്ട്രെങ്ത് ടെസ്റ്റ് ചെയ്തതിനെക്കുറിച്ച് പറഞ്ഞു.

വള്ളങ്ങൾ ഉണ്ടാക്കുന്നവർ അതിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലാ എന്ന് ഉറപ്പാക്കണം.

 

പുതിയ ഒരു ടോയ്‌ലറ്റിന്റെ കാര്യം സംസാരിച്ചു. അത് വെള്ളപ്പൊക്കം വന്നാലും ഉപയോഗിക്കാൻ പറ്റണം. Biodigester toilet നെ കുറിച്ച് ശ്രീനാഥ് വിശദീകരിച്ചു. ഇപ്പോൾ ഉള്ളതിൽ DRDO ഒന്ന് ഡെവലപ് ചെയ്തിട്ടുണ്ട്. അതിന് 10,000 രൂപയാണ് വില വരുന്നത്. അതിനെ ലൈഫ് ടൈം മെയിൻറനൻസ് ഫ്രീയായിട്ട് ഉള്ളതാണ്. ഒരു ഫാമിലിയിൽ 5 പേർക്ക് യൂസ് ചെയ്യാൻ പറ്റുന്നതാണ്. അതിൽ വെളിയിൽ വരുന്ന വെള്ളം ചെടി നനയ്ക്കാൻ ഉപയോഗിക്കാം. കോളിഫോം ബാക്ടീരിയ കാണില്ല. അത് കുട്ടനാട്ടിൽ ഉപയോഗിക്കാൻ പറ്റുമോ എന്ന് അറിയില്ല. വെള്ളം തിരിച്ച് അകത്തു കയറുമോ എന്നുള്ളത് അറിയില്ല. കൺസ്ട്രക്ഷൻ ആണെങ്കിൽ ഇവിടെ അഡാപ്റ്റ് ചെയ്യേണ്ടത് ഗ്രീൻ ബിൽഡിംഗ് പ്രിൻസിപ്പൽസ് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വളരെ നല്ലതാണ് എന്ന്

Dr. സുനിൽകുമാർ വിശദീകരിച്ചു.

 

വലിയ രീതിയിൽ തിരുവനന്തപുരത്ത് ഒരു മങ്കൊമ്പ്കാരൻ ശ്രീ M R നാരായണൻ ലോകത്ത് ആദ്യമായി (floating structures resort ) പൂവ്വാർ റിസോർട്ട് ചെയ്തിട്ടുണ്ട്. C R Z നിയമങ്ങൾ പാലിച്ചാണ് പണികൾ ചെയ്തിട്ടുള്ളത്. എല്ലാവരെയും കെ കെ കൃഷ്ണകുമാർ തിരുവനന്തപുരത്തെക്ക് ക്ഷണിക്കുകയും ചെയ്തു.

 

ഗ്രാമ വികസന സമിതിയുടെ പരിപാടികളെക്കുറിച്ച് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു. ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ കൃഷിയുടെ ഉദ്ഘാടനം നടക്കും. പ്ലാസ്റ്റിക്കുകൾ പുറത്തുനിന്ന് കൊണ്ടു വരാതിരുന്നാൽ നന്നായിരുന്നു. കുട്ടനാട്ടിൽ കൃഷി ചെയ്യുമ്പോൾ കുട്ടനാട്ടിന്റെതായ രീതിയിൽ ചെയ്താൽ നന്നായിരുന്നു എന്ന് പണിക്കർ സാർ പറഞ്ഞു.

 

കുട്ടനാട്ടിൽ ഏറ്റവും പ്രധാനപ്പെട്ടത് വെള്ളപ്പൊക്ക നിയന്ത്രണം ആണ്. അവിടെയുള്ള കലിങ്കുകൾ ഉപയോഗപ്രദമാക്കണം.

പാടശേഖരങ്ങളുടെ ചുറ്റും തോടുകൾ ചെയ്യണം. വെള്ളം ഒരു പരിധിവരെ വന്നു നിൽക്കുകയും ചെയ്യും. തോടുകളും കലുങ്കുകളും ആയിട്ട് കണക്ട് ചെയ്താൽ വെള്ളം വാർന്നു പോകാൻ ഒരു വഴിയാകും.

 

9.00 ന് യോഗം പിരിഞ്ഞു,

 

അടുത്ത ശനിയാഴ്ച 7 30ന് വീണ്ടും കാണാം.

സസ്നേഹം, രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 54, 2021. ജൂലൈ.31 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം 2021.07.31 ശനിയാഴ്ച

 

 കുറിപ്പുകൾ

 

പങ്കെടുത്തവർ:

Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ബ്രഹ്മാനന്ദൻ, Prof എൻ സുനിൽകുമാർ, ശ്രീ ഇ എം ജോർജ്, ശ്രീ R S കുമാർ, ശ്രീ ശ്രീനാഥ് ശ്രീകുമാർ, ശ്രീ അയ്യപ്പപ്രസാദ്, ശ്രീ ഷൗക്കത്ത് അലി, ശ്രീമതി ആതിര M കുമാർ, ശ്രീ ആൻറണി എം വി, ശ്രീ വിജയൻ  കൈനത്ത്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ മിഥുൻ കൃഷ്ണൻ, ശ്രീ ആദർശ് N A, ശ്രീ രാം കിരൺ.

 

കുശലാന്വേഷണങ്ങൾക്ക് ശേഷം കൃത്യം 7.30 ന് മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

Dr. പണിക്കർ ദിവസത്തിന്റെ പ്രത്യേകതകൾ പറയുകയുണ്ടായി. ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം ആയിരുന്നു. ആഗസ്റ്റ് 1 സൗഹൃദ ദിനം ഇവ തമ്മിലുള്ള ബന്ധവും അദ്ദേഹം അനുസ്മരിച്ചു.

 

1933 ജൂലൈ 31ന് ആണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് അവസാനമായി വിട്ടുപോയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അത് സുപ്രധാനം ആയിരുന്നു എന്ന് Dr.NN പണിക്കർ സാർ സൂചിപ്പിച്ചു.

 

ശ്രീ അയ്യപ്പപ്രസാദ് ഗ്രാമസംരക്ഷണ വികസന സമിതിയുടെ പ്രവർത്തന പുരോഗതിയിൽ സന്തോഷം പ്രകടിപ്പിച്ചു. കിഴക്കേ മംഗല പള്ളി പുരയിടം വൃത്തിയാക്കൽ, മതിൽ കെട്ടൽ മുതലായവ മാതൃകാപരമായി നടക്കുന്നു. ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 17 ചിങ്ങം 1ന് ആണെന്ന കാര്യം പറഞ്ഞു. ഗ്രാമത്തെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നതിന് പുറം ബണ്ട് സംരക്ഷണം, വിവര ശേഖരണം ഈ ഒരു മാസം കൊണ്ട് റിപ്പോർട്ട് പൂർത്തിയാക്കാൻ പറ്റും എന്ന് ഉറപ്പുണ്ട്. അതിനുള്ള ഉത്സാഹം കുട്ടികളിൽ കാണുന്നുണ്ട് എന്ന് അയ്യപ്പ പ്രസാദ് പറഞ്ഞു. എംഎൽഎ പതിനേഴാം തീയതി വരുമെങ്കിൽ റിപ്പോർട്ട് M L A ക്ക് കൊടുക്കാം എന്നു പറഞ്ഞു.

 

കുട്ടനാടിൻെറ വെള്ളക്കെട്ടിനെക്കുറിച്ച് ശ്രീനാഥ് അവലോകനം നടത്തി. കാലാവസ്ഥാ വ്യതിയാനം ഒരു കാരണമാണ്. നഷ്ടപ്പെട്ട ചെറിയ തോടുകൾ കുളങ്ങൾ ഉപയോഗപ്രദം ആക്കണം.

 

ഒരു മഴ പെയ്താൽ ഉടൻ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നം എല്ലായിടത്തും ഉണ്ട്. മഴവെള്ള സംഭരണം നടത്തിയാൽ ഒരു പരിധിവരെ പരിഹരിക്കാമെന്ന് അഭിപ്രായപ്പെട്ടു.

 

ഒരു കാര്യം കൂടി ശ്രീനാഥ് ചെയ്താൽ കൊള്ളാമെന്ന് പണിക്കർ സാർ പറഞ്ഞു. ചെറുപ്പക്കാരുടെ ഗ്രൂപ്പിൽ ഒരു ഏരിയ എടുത്തിട്ട് അവിടുത്തെ വെള്ളക്കെട്ട് പ്രശ്നം, പരിഹാരം എങ്ങനെയാണെന്നു നോക്കുക. (ഉദാ: അമ്പലത്തിലെ വെള്ളക്കെട്ട്.) ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി ഒരു റിപ്പോർട്ട് ഇട്ടാൽ പ്രയോജനപ്പെടും.

 

പലരും നാട് വിട്ട് പോകുകയാണ്. ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണുന്നതിനാണ് ശ്രമം വേണ്ടത്.

 

പുതിയ കാർഷിക കലണ്ടർ നടപ്പാക്കൽ, Ac റോഡ് നിർമ്മിതികൾ മുതലായവ ചർച്ച ചെയ്തു.

 

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ ധാരണയായ ഭാരത് മാല പദ്ധതി നടപ്പാക്കാൻ വേണ്ടി, ഇപ്പോൾ നടക്കുന്ന വികലമായ Ac റോഡ് നിർമ്മിതികൾ നിർത്തിവയ്ക്കാൻ ഒരു സുവർണ്ണാവസരം ഉണ്ടായിരിക്കുകയാണ്. ഇത് വേണ്ടപ്പെട്ടവരിൽ എത്തിക്കാൻ എല്ലാ വഴികളും നോക്കാമെന്ന് വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.

 

ജനകീയാസൂത്രണം എന്ന സംസ്കാരം തിരിച്ചുകൊണ്ടു വന്ന് കാര്യക്ഷമം ആക്കണമെന്ന് പണിക്കർ സാർ അഭിപ്രായപ്പെട്ടു.

 

ഓഗസ്റ്റ് 3ന് SNDP ഹാളിൽ കൂടുന്ന യോഗത്തിൽ നാട്ടു കൂട്ടത്തിൽ നിന്ന് പങ്കെടുക്കാൻ കണ്ണമ്പള്ളി സാർ അഭ്യർത്ഥിച്ചു. ശ്രീ എം വി ആൻറണിയും ശ്രീ അയ്യപ്പപ്രസാദും യോഗത്തിൽ പങ്കെടുക്കാം എന്ന് സമ്മതിച്ചു.

 

ഇനിയെങ്കിലും ഏത് പദ്ധതികളും  നടപ്പിലാക്കും മുൻപ് അതാത് പ്രദേശത്തെ ഒരു എക്സ്പെർട്ടിന്റെ അഭിപ്രായം കേട്ടതിനു ശേഷം മാത്രമേ പ്രോജക്ടിന് അന്തിമരൂപം നൽകാവൂ എന്ന് സർക്കാരിനോട് നമുക്ക് നിർദ്ദേശിക്കാം എന്ന് കണ്ണമ്പള്ളി സാർ പറഞ്ഞു. അതില്ലാതെ പാലാരിവട്ടം പാലത്തിന്റെ പഠനത്തിന് ചെന്നൈ ഐ ഐ ടി ക്ക്  കൊടുത്ത 75 ലക്ഷം രൂപയും പാഴായി. തോട്ടപ്പള്ളി സ്പിൽ വെ പഠനവും അതുപോലെതന്നെ. AC റോഡ് പണികൾക്കായി ഏകദേശം 1കിലോമീറ്ററിന് 30 ലക്ഷം രൂപ ചിലവാണ് ഇപ്പോഴത്തെ പ്രോജക്ടിൽ വരുന്നത്. ഇത് പാഴ്ചിലവാകാതെ ഭാരത് മാലാ പദ്ധതി ആവിഷ്കരിച്ച് മുകളിലും താഴെയും കൂടെയുള്ള സംവിധാനം ഉണ്ടാക്കാവുന്നതേയുള്ളൂ. ഇപ്പോൾ നടക്കുന്ന നിർമ്മിതികൾ അതിന് തടസ്സമാകും എന്ന് വിലയിരുത്തി.

 

മദ്യം, മയക്കുമരുന്ന്, മൊബൈൽ ലഹരികൾക്ക് വിരുദ്ധമായി, കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ വഴി പരിപാടികൾ സംഘടിപ്പിക്കണം. ബോധവൽക്കരണ ക്ലാസുകൾ അത്യാവശ്യമാണ് എന്ന്കൂട്ടിച്ചേർത്തു.

 

മയ്യഴിപ്പുഴ സംരക്ഷണത്തിന്റെ പ്രവർത്തകർ, ശ്രീ ഷൗക്കത്ത് അലി, ശ്രീ വിജയൻ കൈനാത്ത്, എന്നിവർ കുട്ടനാട്ടിലെ പ്രവർത്തനം കണ്ട് അഭിനന്ദിച്ച് സംസാരിച്ചു.

 

9.20 ന് യോഗം പിരിഞ്ഞു,

 

അടുത്ത ശനിയാഴ്ച 7 30ന് വീണ്ടും കാണാം.

 

 

സസ്നേഹം,

രാം കിരൺ